സ്വകാര്യത ഉറപ്പാക്കണം: ഡബ്ല്യു.സി.സി അംഗങ്ങള്‍

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം ആദ്യമായി ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ഡബ്ല്യു.സി.സിയുടെ ആവശ്യപ്രകാരമാണ് കമ്മിററിയെ നിയോഗിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളും സിനിമാ നയത്തിലെ നിലപാടും അവർ അറിയിച്ചു.റിമാ കല്ലിങ്കല്‍, രേവതി, ദീദി ദാമോദരൻ, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്‌ഐടി അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യതാ ലംഘനം ഉണ്ടാവരുത്, വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാർശകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സർക്കാരുമായി ചേർന്ന് എന്തു ചെയ്യാൻ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു. റിപ്പോർട്ട് പഠിക്കാൻ അഞ്ജലി മേനോൻ, പത്മപ്രിയ ഗീതു മോഹൻദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവർ രൂപപ്പെടുത്തിയ നിർദേശങ്ങളാണ് സമർപ്പിച്ചത്.