മധുര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണ വിജയനും തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
മധുരയിൽ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെയായിരുന്നു സന്ദർശനം.ഒരു യൂട്യൂബ് വ്ളോഗർ ഇവര്‍ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ഈ മാസം നാലിന് ചിത്രീകരിച്ച വിഡിയോ എന്നാണ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചപ്പോള്‍ ചിലര്‍ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാരിൻ്റെ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് വീണയ്ക്ക് എതിരെ കുററപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഈ സന്ദർശനം.
‘ജയില്‍ വാസത്തിനു മുമ്പായുള്ള ക്ഷേത്ര ദര്‍ശനം…!ദൈവത്തിനെങ്കിലും വീണമോളെ രക്ഷിക്കാന്‍ കഴിയട്ടെ എന്ന് അമ്മയുടെ പ്രാര്‍ത്ഥന, ഈ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് ജയിൽവാസം തടയുമെന്നാണ് വിശ്വാസം, ഇനി ഇതൊക്കെ തന്നെ രക്ഷ. അലറി വിളിച്ചാല്‍ പോലും ഒരു ബൃഹദേശ്വരനും വരില്ല. അത്രത്തോളം കണ്ണുനീര്‍ പാവങ്ങള്‍ ഒഴുക്കികഴിഞ്ഞു, ഒരാപത്തു വരുമ്പോള്‍ എല്ലാവരും ദൈവത്തില്‍ അഭയം തേടും’- എന്നിങ്ങനെ പോകുന്നു വിമര്‍ശകരുടെ അഭിപ്രായങ്ങൾ.
പാപി ശിവനോട് ചേരുമ്പോൾ, ശിവനും പാപിയായിടും എന്ന് നേരത്തെ പിണറായി വിജയൻ പറഞ്ഞ വാക്കുകളും ചിലർ കുറിച്ചു.
ക്ഷേത്ര ദര്‍ശനത്തെ പിന്തുണച്ചുമുണ്ട് കമന്‍റുകള്‍. ‘കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പറഞ്ഞിട്ടില്ല ദൈവവിശ്വാസം പാടില്ല എന്ന് .വര്‍ഗീയവിഷം പോലെ ആര്‍എസ്എസിനെയും ബിജെപിയും പോലെ അമിതമാവരുത് എന്ന് മാത്രമാണ് ഇന്ത്യയിലെ സിപിഎമ്മും പറയുന്നത് ഇടതുപക്ഷവും, തഞ്ചവൂര്‍ ക്ഷേത്രത്തില്‍ വലിയ വിശ്വാസമോ ആചാര അനുഷ്ഠാനങ്ങളോ വലിയ പ്രാധാന്യം ഉള്ള സ്ഥലമല്ലേ… നിര്‍മാണ വൈധഗ്ദ്യം കൊണ്ട് പ്രശസ്ത മായ ഒരു അത്ഭുത നിര്‍മിതി ആണ്…. ടൂറിസ്റ്റുകളായാണ് കൂടുതല്‍ സന്ദര്‍ശകരും എത്തുന്നത്… ഒരുവട്ടം എങ്കിലും പോയവര്‍ക്ക് മനസ്സിലാകും അത്, തഞ്ചാവൂര്‍ ക്ഷേത്രം എന്നത് ഒരു കേവല ക്ഷേത്രമല്ല. അതൊരു സംസ്‌കാരത്തിന്റെ കേന്ദ്രമാണ്. ആ സന്ദര്‍ശനത്തെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്, അബുദാബിയിലെ വലിയ ഒരു മസ്ജിദ് ഉണ്ട് അവിടെ അഹിന്ദുക്കള്‍ സന്ദര്‍ശിക്കാറുണ്ട് അതൊരു സംസ്‌കാരത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും അല്ലെങ്കില്‍ അറിവുകള്‍ മനസ്സിലാക്കുന്നതിന്റെയും ഭാഗമാണ് അതുപോലെ ഒരു ഒരു വലിയ ഹിന്ദു ക്ഷേത്രമുണ്ട് അവിടെ ഞാന്‍ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്’- എന്നിങ്ങനെ പിന്തുണയ്ക്കുന്നവരുടെ കുറിപ്പുകള്‍
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും മധുരയില്‍ എത്തിയത്. മധുരയില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്രയാണ് തഞ്ചാവൂരിലേക്കുള്ളത്.