കോഴിക്കോട് : സി പി എമ്മിൻ്റെ പൊരുതുന്ന സമരകാലത്തെക്കാൾ, ഭരണകാലത്ത് അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നത് എന്തുകൊണ്ടെന്ന് രാഷ്ടീയ നിരീക്ഷകനായ ഡോ. ആസാദിൻ്റെ ചോദ്യം. ഒരു തൊഴിലാളിവർഗ വിമോചന പാർട്ടിയെ സംബന്ധിച്ച് ഇത് സ്വാഭാവികമല്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
സി പി ഐ എം അംഗസംഖ്യ ഇപ്പോൾ 5,59,686. ബ്രാഞ്ചുകൾ 38,426. ലോക്കൽ കമ്മറ്റികൾ 2444. തീർച്ചയായും ഏറ്റവും വലിയ സംഘടനാ സംവിധാനമാണിത്. ഉള്ളുറപ്പുള്ള വിപ്ലവപ്പാർട്ടിയാണെങ്കിൽ ജനങ്ങളെ സംരക്ഷിക്കാനും ചൂഷണ വലയങ്ങളിൽനിന്ന് വിമോചിപ്പിക്കാനും ഈ വൈപുല്യവും ശക്തിയും മതി.
കഴിഞ്ഞ പത്തുവർഷക്കാലത്ത് കേരളത്തിൽ സി പി എമ്മിൽ പുതുതായി അംഗത്വമെടുത്തത് 1,40,930 പേരാണ്. അത് സർവ്വകാല റിക്കാഡാണ്. സമരതീവ്രമായ മുന്നേറ്റകാലമായിരുന്നു എൺപതുകൾ. അക്കാലത്ത് 1981നും 1991നും ഇടയിൽ സി പി എം അംഗത്വത്തിലേക്ക് പുതുതായി എത്തിയത് 1,23,339പേരാണ്. ആ പതിറ്റാണ്ടിന്റെ ചരിത്രമാണ് ഇപ്പോൾ മറികടന്നിട്ടുള്ളത്.
അംഗത്വത്തിലെ ഈ വർദ്ധനവിലുള്ള അസാധാരണത്വം അറിയണമെങ്കിൽ തൊട്ടു പിറകിലേക്കു നോക്കണം. വിഭാഗീയതയും അട്ടിമറിയും നടന്ന തൊണ്ണൂറുകളിൽ പാർട്ടിയിൽ പുതുതായി ചേർന്നത് 74,138പേരാണ്. എൺപതുകളിലെ ഒഴുക്കു നിലച്ചു. തുടർന്ന് 2001 മുതൽ 2011വരെയുള്ള കാലത്തെ അംഗത്വ വർദ്ധന 69,271 ആയി വീണ്ടും ചുരുങ്ങി. ഏകദേശം ഇതേ നില 2015വരെ തുടർന്നു. ആ അഞ്ചു വർഷത്തെ വർദ്ധന 34,758 ആണ്. എന്നാൽ 2016ൽ പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ വർദ്ധനവിന്റെ തോത് ഉയർന്നു.
2015 മുതൽ 2021വരെയുള്ള അഞ്ചു വർഷക്കാലത്തു മാത്രം 1,21,583 അംഗങ്ങളാണ് കൂടിയത്. 2021 മുതൽ 2025വരെയുള്ള കാലത്തെ വർദ്ധന 32,512ൽ നിൽക്കുന്നു. നേരത്തേ പറഞ്ഞ 1,40,930 അംഗങ്ങളുടെ വർദ്ധന 2015 മുതൽ 2025വരെയുള്ള കാലത്തേതാണ്. 2016 മുതൽ സി പി എം കേരളത്തിൽ ഭരണത്തിലുണ്ട്.
പൊരുതുന്ന സമരകാലത്തെക്കാൾ ഭരണകാലത്ത് അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നത് ഒരു തൊഴിലാളിവർഗ വിമോചന പാർട്ടിയെ സംബന്ധിച്ച് സ്വാഭാവികമല്ല. ബംഗാളിൽ ഇങ്ങനെയൊരു അനുഭവം ഭരണത്തിന്റെ ആരംഭകാലത്ത് സംഭവിച്ചപ്പോൾ ജലന്തറിൽ ചേർന്ന പത്താം പാർട്ടി കോൺഗ്രസ് അത് സൂക്ഷ്മമായി ശ്രദ്ധിക്കുകയും ബംഗാൾ ഘടകത്തോട് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി.
സമാനമാണ് സാഹചര്യം.സമരോത്സുകമായ അംഗത്വ വർദ്ധനവല്ല ഇത്. മുതലാളിത്ത പ്രചാരകരെപ്പോലെ തൊഴിലാളിവർഗം എന്നൊന്നുണ്ടോ എന്നും എന്ത് വർഗസമരമെന്നും ചോദിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു നേതൃത്വം പോലും. അവർ കണ്ണു കൂർപ്പിച്ചാൽ കാണുന്നതും കാതു കൂർപ്പിച്ചാൽ കേൾക്കുന്നതും അങ്ങേയറ്റം ഉയർന്ന മദ്ധ്യവർഗത്തെയാണ്. അടിത്തട്ടിലെ ദരിദ്രരും അരക്ഷിതരും അസംഘടിതരുമായ വിഭാഗങ്ങളെ അവർ കണക്കിലെടുക്കുന്നില്ല. മുതലാളിത്തം എല്ലാ കാലത്തും വിളമ്പുന്നപോലെ ഒരു സർവ്വാണി സദ്യ, അഥവാ എച്ചിൽ കൈകൊണ്ടുള്ള ദാനപ്രവൃത്തി മാത്രമാണ് ഉണ്ടാവുന്നത്. അതിൽ തൃപ്തിപ്പെടണം അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾ.
അംഗത്വവർദ്ധനവിലെ ദുർമേദസ്സ് പാർട്ടിയുടെ സ്വഭാവത്തെയും ശക്തിയെയും മാറ്റിമറിച്ചിട്ടുണ്ട്. വർഗസമരം, ചൂഷണം തുടങ്ങിയ വാക്കുകളോ വിമോചനം, സോഷ്യലിസം എന്നീ ലക്ഷ്യങ്ങളോ അവരുടെ നിത്യവ്യവഹാര ഭാഷയിൽ കാണുന്നില്ല. ജനങ്ങളുടെ താൽപ്പര്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്ക് ഉപരിയായി കണക്കാക്കുമെന്ന പാർട്ടി അംഗത്വ പ്രതിജ്ഞയിലെ വാഗ്ദാനംപോലും മറന്നു.
സി പി ഐ എമ്മിലെ അംഗത്വ വർദ്ധനവ് പാർട്ടിയുടെതന്നെ പരിപാടി ശക്തിപ്പെടുത്തുന്ന രീതിയിലല്ലെന്നാണ് ഇതിനർത്ഥം. അത് ഭരണത്തിന്റെ രീതിയും, കാര്യങ്ങളിലും നടത്തിപ്പുകളിലുമുള്ള മുൻഗണനാ ക്രമവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എല്ലാ കാലത്തും അധികാരത്തിന്റെ അന്നവും ഉപദംശങ്ങളും തേടിയെത്തുന്ന കൊതിയൻ ചാഞ്ചാട്ടക്കാരാണ് വിപ്ലവപ്പാർട്ടിയിലെ പുതിയ അംഗങ്ങളേറെയും.
പാർലമെന്ററി താൽപ്പര്യങ്ങളിലേക്കു ചുരുങ്ങുന്ന അധികാരബദ്ധ പാർട്ടിക്ക് അത് ധാരാളം മതി. പക്ഷേ, അനാഥമാക്കപ്പെടുന്ന അടിസ്ഥാന ചൂഷിത വിഭാഗങ്ങൾ പുതിയ വഴികൾ തേടിപ്പോകുമ്പോൾ പരിഭവിക്കയോ തടയുകയോ ചെയ്യരുത്. അവർ അവരുടെ വഴിയും കണ്ടെത്തട്ടെ. വിമോചനത്തിന് ഏകപാതയേ ഉള്ളൂ എന്നില്ലല്ലോ.