സതീഷ് കുമാർ വിശാഖപട്ടണം
കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കർഷക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ ” രണ്ടിടങ്ങഴി” എന്ന നോവൽ തീർച്ചയായും ഈ വിശേഷണത്തിന്
അടിവരയിടുന്നുണ്ട്.
അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീൻ, പഴയ ആലപ്പുഴ നഗരത്തിൽ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകൻ, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികൾ, ദൂരദർശനിൽ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ കയർ ,അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളും പ്രതികാരവും ജ്വലിപ്പിച്ച അനുഭവങ്ങൾ പാളിച്ചകൾ ,തലമുറകളായി മലയാളി മങ്കമാരുടെ മനസ്സുകളിൽ കുടിയേറിയ സ്വപ്നകാമുകനായ ഗന്ധർവ്വന്റെ കഥ പറഞ്ഞ ഗന്ധർവ്വ ക്ഷേത്രം , മദ്ധ്യ തിരുവിതാംകൂറിലെ കച്ചവടക്കാരുടെ കഥ പറഞ്ഞ ചുക്ക് ,തുടങ്ങിയ കൃതികൾ ആ തൂലികയിലൂടെ ഉതിർന്നു വീണപ്പോൾ ഈ കുട്ടനാടൻ കർഷകൻ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്ക്കാരമായ ജ്ഞാനപീഠത്തിലേക്ക് നടന്നടുക്കുകയായിരുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും രാമു കാര്യാട്ട് ചലച്ചിത്രാവിഷ്ക്കാരം നടത്തുകയും ചെയ്ത” ചെമ്മീനി “ലൂടെയാണ് തകഴി വിശ്വപ്രസിദ്ധനാകുന്നത്.
സാഹിത്യകൃതികൾക്ക് ചലച്ചിത്ര ഭാഷ്യം നൽകിയാൽ വൻവിജയം കൊയ്തെടുക്കാമെന്ന് തെളിയിക്കപ്പെട്ട കൃതിയുമായിരുന്നു ചെമ്മീൻ .
മീൻ പിടിക്കാനായി കടലിൽ പോകുന്ന മുക്കുവന്റെ ജീവൻ കരയിൽ കാവലിരിക്കുന്ന അരയത്തി പെണ്ണിന്റെ ചാരിത്ര്യത്തിലാണെന്ന മുക്കുവതുറകളിൽ നിലനിന്നിരുന്ന ഒരു വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവലിന്റെ ചലച്ചിത്രഭാഷ്യം ദക്ഷിണേന്ത്യക്ക് ആദ്യമായി മികച്ച സിനിമക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തു .
മലയാള നോവൽ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ തകഴിയുടെ ഏതാനും സാഹിത്യ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്
“വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ … ” (ചിത്രം ചുക്ക് – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“തുമ്പപ്പൂ പെയ്യണ പൂനിലാവേ
ഏന് നെഞ്ച് നെറയണ്
പൂം കിനാവേ … “
(ചിത്രം രണ്ടിടങ്ങഴി ,ആലാപനം കമുകറ പുരുഷോത്തമൻ – കെ പി എ സി സുലോചന , രചന തിരുനയിനാർ കുറിച്ചി, സംഗീതം ബ്രദർ ലക്ഷ്മൺ )
“മാനസ മൈനേ വരൂ
മധുരം കിള്ളി തരൂ …”
(ചിത്രം ചെമ്മീൻ , രചന വയലാർ – സംഗീതം സലിൽ ചൗധരി –
ആലാപനം മന്നാ ദേ)
https://youtu.be/mDmhV6Vl9do?t=5
“ഒന്നാം മാനം പൂമാനം
പിന്നത്തെ മാനം പൊൻമാനം ..”.( ചിത്രം ഏണിപ്പടികൾ, ഗാനരചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ …”
( ചിത്രം അനുഭവങ്ങൾ പാളിച്ചകൾ – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരേ..”.(ചെമ്മീൻ – ആലാപനം യേശുദാസ് )
“പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ …”
( ചിത്രം ഏണിപ്പടികൾ – രചന ഇരയിമ്മൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം മാധുരി )
” കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് …”
(ചിത്രം അനുഭവങ്ങൾ പാളിച്ചകൾ – ആലാപനം മാധുരി )
“ഇന്ദ്രവല്ലരി പൂ ചൂടി വരും
സുന്ദര ഹേമന്തരാത്രി …”
(ചിത്രം ഗന്ധർവ്വക്ഷേത്രം – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
https://youtu.be/Z_qn0hvZz64?t=4
തുടങ്ങിയ പ്രിയഗാനങ്ങളെല്ലാം തകഴിയുടെ തൂലികയിലൂടെ പിറന്നുവീണ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ അനശ്വരമായി മാറിയത്.
ഇന്ന് നമ്മുടെ സന്തതസഹചാരിയായ മൊബൈൽ ഫോണിലൂടെ ആദ്യമായി സംസാരിച്ച മലയാളിയും തകഴി ശിവശങ്കരപ്പിള്ളയാണ് .1996 സെപ്റ്റമ്പർ 17ന് കേരളത്തിലെ ആദ്യത്തെ മൊബൈൽ സർവീസായ എസ്കോടെലിൽ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടണ്ടനെ വിളിച്ച് ആദ്യമായി ഹലോ പറഞ്ഞു കൊണ്ട് ഒരു യുഗ വിപ്ലവത്തിനാണ് താൻ തിരികൊളുത്തുന്നതെന്ന് ഒരു പക്ഷേ ആ അക്ഷരകുലപതി കണക്ക് കൂട്ടിയിട്ടുണ്ടാവില്ല. തകഴിക്കൊപ്പം അന്ന് പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയും ടണ്ടനോട് സംസാരിച്ചു.
മലയാളസാഹിത്യത്തിന് ആഗോളമാനം നൽകിയ തകഴി ശിവശങ്കരപ്പിള്ള
1999 ഏപ്രിൽ 10 – നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഇരുപത്തിയാറാം ചരമവാർഷികദിനമാണിന്ന്. വിശ്വപ്രസിദ്ധി നേടിയ സാഹിത്യ കൃതികളിലൂടെ, ചലച്ചിത്രങ്ങളിലൂടെ , ചലച്ചിത്രഗാനങ്ങളിലൂടെ ഈ സാഹിത്യ കുലപതി മലയാള നാട്ടിൽ എന്നുമെന്നും ഓർമ്മിക്കപ്പെടുന്നു.
————————————————————————–.
(സതീഷ് കുമാർ : 9030758774)
————————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക