ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍

ബെയ്‌റൂട്ട്: മധ്യപൂര്‍വദേശത്തു യുദ്ധഭീതി പടരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടി നല്‍കിയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടർ ഇബ്രാഹിം അഖ് വിലിനെ ഇസ്രായേല്‍ വ്യോമാക്രമണത്തിൽ വധിച്ചു. ഈ ആക്രമണം ഹിസ്ബുള്ളയെ ഞെട്ടിച്ചു.

പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്ബരകള്‍ക്കു പിന്നാലെയാണ് ലബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടി ശക്തമാക്കിയത്. വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി.

ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയിരുന്നു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ഡാനിയ പ്രാന്തപ്രദേശത്ത് ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. 1980-കളില്‍ ലബനനിലെ അമേരിക്കക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളില്‍ അമേരിക്ക 7 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച സീനിയര്‍ ഹിസ്ബുള്ള ടെറര്‍ സെല്‍ കമാന്‍ഡര്‍ ഇബ്രാഹിം അഖ് വിലാണ് ആക്രമണത്തില്‍ മരിച്ചത്.

മാസങ്ങള്‍ക്ക് മുമ്ബ് തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫുവാദ് ഷുക്കറിന് ശേഷം സായുധ സേനയുടെ രണ്ടാമത്തെ കമാന്‍ഡറായിരുന്നു ഇയാളെന്നും സൂചനകളുണ്ട്.

ഈ പ്രദേശത്ത് സൈനികസാന്നിധ്യം വര്‍ധിപ്പിക്കുകയാണ് അമേരിക്ക. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും നാലു പോര്‍വിമാനങ്ങളും നേരത്തെ തന്നെ അവിടെയുണ്ട്. ഇസ്രയേല്‍ ലബനന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയര്‍ന്നു.

യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അദ്ദേഹം നിരവധി തവണ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ചര്‍ച്ച നടത്തി.

ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചര്‍ ബാരലുകളുമുള്‍പ്പെടെ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേനയും വ്യക്തമാക്കിയിട്ടുണ്ട്