രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ

മുംബൈ: ടാറ്റ ​ട്രസ്റ്റിൻ്റെ ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ടാററ വ്യവസായ സാമ്രാജ്യത്തിൻ്റെ ചുക്കാൻ പിടിക്കുന്ന ട്രസ്ററിനെ ഇനി അറുപത്തിയേഴുകാരനായ അദ്ദേഹം നയിക്കും..

നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ, രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.

നോയൽ ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു.

ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിനു സാന്നിധ്യമുണ്ട്. 2023-24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16,500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

രത്തൻ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേയ്ക്ക് നോയൽ ടാറ്റയുടെ പേര് ഉയർന്നുവന്നിരുന്നു. അന്ന് നോവലിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിൽ രത്തൻ ടാറ്റയ്ക്ക് താത്പര്യമില്ലായിരുന്നുവത്രെ.

കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്നായിരുന്നു രത്തൻ ടാറ്റയുടെ സിദ്ധാന്തം.നോയൽ ടാറ്റയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു.

നോയൽ ടാറ്റ തലപ്പത്ത് എത്തിയത് ടാറ്റ ട്രസ്റ്റിന് ​ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അം​ഗം ആർ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ‘വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ’ എന്നാണ് നോവലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.