നടൻ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം : സിനിമ നടനും സി പി എം എം എൽ എ യുമായ മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ സിനിമ മേഖലയിലെ ലൈംഗിക കുററങ്ങൾ പരിശോധിക്കുന്ന പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. അവരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ പൊലീസ് തേടിയിട്ടുണ്ട്.

നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് അരോപണം.

ഏഴു പേര്‍ക്കെതിയുള്ള പരാതി അയച്ചു കഴിഞ്ഞു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. അവര്‍ തന്ന ഇമെയിലില്‍ പരാതി അയച്ചിട്ടുണ്ട്. വിശദമായ പരാതിയാണ് നല്‍കിയത് – മിനു മുനീര്‍ അറിയിച്ചു.

ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലുള്ള അതിക്രമമാണ് പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് നല്‍കിയത്. ഇന്നലെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥ മിനുവിനെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഏഴു പേര്‍ക്കുമെതിരെ ഒറ്റ പരാതിയാണ് ആദ്യം സമര്‍പ്പിച്ചത്. എന്നാല്‍ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബിച്ചു എന്നയാള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചില മെസേജുകളും വോയ്‌സ് നോട്ടുകളുമെല്ലാം ഇയാള്‍ മിനുവിന് അയച്ചിരുന്നു. അതടക്കം ചേര്‍ത്തുകൊണ്ടാണ് പരാതി.

റൂറല്‍ പോലീസില്‍ പരാതി നല്‍കുമെന്നാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍ക്കുകയായിരുന്നു. മൊഴിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മിനു വ്യക്തമാക്കുന്നു. നീതി ലഭിക്കമെന്ന പ്രതീക്ഷയില്‍ തന്നെയാണവര്‍. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം പൂര്‍ണ പിന്തുണ തനിക്ക് നല്‍കുന്നുണ്ടെന്ന് മിനു വ്യക്തമാക്കി.