ബലാത്സംഗം: പ്രതിയുടെ ബേക്കറി ബുള്‍ഡോസര്‍ കൊണ്ട് നിരത്തി

അയോധ്യ: പന്ത്രണ്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയും സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനുമായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ള ബേക്കറി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരയുടെ അമ്മയെ കണ്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കനത്ത പോലീസ് നിരീക്ഷണത്തിൽ ഈ നടപടി ഉണ്ടായത്.  iഈ വിഷയം സംബന്ധിച്ച  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അയോധ്യ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ അവധേഷ് പ്രസാദ് ഒഴിഞ്ഞുമാറി,

മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ ജീവനക്കാരനായ രാജു ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊയ്ദും രാജുവും രണ്ട് മാസം മുമ്ബ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് ക്യാമറയില്‍ പകർത്തുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികള്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

രണ്ടര മാസത്തിലേറെയായി, ഖാൻ 12കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തുടർന്നുവത്രെ. വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇത്.രാജുവിന്റെ സഹായത്തോടെയാണ് ഖാൻ ഈ പ്രവൃത്തികള്‍ ചെയ്തതെന്ന് അയോധ്യ എസ്‌എസ്പി: രാജ് കരണ്‍ നയ്യാർ പറഞ്ഞു. വൈദ്യപരിശോധനയില്‍ ഇരയായ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു.

കുറ്റവാളികൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു.

യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, പുരകലന്ദർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രത്തൻ ശർമ്മ, ഭദ്രാസ പോലീസ് ഔട്ട്‌പോസ്റ്റിന്റെചുമതലയുള്ള അഖിലേഷ് ഗുപ്ത എന്നിവരെ സസ്പെൻഡ് ചെയ്തു.