ലൈംഗിക പീഡനക്കേസിൽ യെദിയൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറന്‍റ്

ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭവവുമയി ബന്ധപ്പെട്ട പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്.

അതേസമയം, മുൻ‌കൂർ ജാമ്യാപേക്ഷയുമായി യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്.

നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു മറുപടി.

പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്.

ഫെബ്രുവരി 2-ന് യെദിയൂരപ്പയുടെ വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ്  പരാതി.

പരാതി നൽകിയ അമ്മ മെയ് 26 ന് ബാംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ  മരിച്ചിരുന്നു. ശ്വാസം മുട്ടൽ മൂലമാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ അർബുദ രോഗിയായിരുന്നു അവർ എന്ന് പോലീസ് അറിയിച്ചു.പീഡനത്തിന് ഇരയായ മകൾ അവർക്ക് ഒപ്പം ഉണ്ടായിരുന്നു.