എ.ഡി.ജി.പിക്ക് രക്ഷാ കവചം തീർത്ത് പിണറായി

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ തത്ക്കാലം മാററാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കും.

സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത സമ്മർദങ്ങള്‍ക്കിടയിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് ലഭിക്കുമെന്നും വ്യക്തമാക്കി. ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ പൊലീസ് മേധാവി  ചോദ്യംചെയ്തിരുന്നു.

നേരത്തെ, വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കിയെന്നും പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച്‌ അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളീയരും ഇവിടുത്തെ സര്‍ക്കാറും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.

അതുകൊണ്ടാണ് ഇത് കേവലമായ വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്നമോ അല്ല എന്ന് പറയേണ്ടിവരുന്നത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല, ആ നുണകളുടെ പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഇന നാട്ടിനും ജനങ്ങള്‍ക്കുമെതിരായ ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.