ഇനി ആവർത്തിക്കരുത്: ബാബാ രാംദേവിന് കോടതി താക്കീത്

ന്യൂഡൽഹി : ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പതഞ്ജലി കമ്പനിക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ യോഗ ആചാര്യൻ ബാബാ രാംദേവിനും കമ്പനി എം.ഡി ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു ഈ നടപടി.

വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്‌സനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നൽകിയത് കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം.

ബാബാ രാംദേവ്, ബാലകൃഷ്ണ എന്നിവരെ വിളിച്ചുവരുത്തി അതിരൂക്ഷമായ ഭാഷയിലാണ് നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിനെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചരണം നടത്തിയെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. എന്നാൽ,പിന്നീട് തെറ്റുപറ്റിയതായി സമ്മതിച്ച പതഞ്ജലി ഉടമകൾ പത്രങ്ങളിലൂടെ ക്ഷമാപണവും നടത്തി.