തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്: സമവായത്തിന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും.

മന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജ്ജു എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കും. ഇതിനുള്ള  ബില്ല് ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോൾ പറയുന്നത്. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനും തയാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങല്‍ അറിയിച്ചു.

ഒന്നാമത്തെ ഘട്ടത്തില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ,  രണ്ടാം ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. മുൻ രാഷ്ടപതി രാം നാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ ആണിത്.

എന്നാല്‍ ഈ തെരഞ്ഞെടുപ്പ് നയം അപ്രയോഗികമെന്നും എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. എൻ ഡി എ യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഈ നയം.