ഇന്ത്യ സഖ്യ സർക്കാർ വന്നാൽ രാമക്ഷേത്രം തകർക്കുമെന്ന് മോദി

ലക്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ മറപിടിച്ച് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടങ്ങുന്ന ‘ഇന്ത്യ സഖ്യം’ അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പു റാലിയിലാണു മോദിയുടെ പരാമർശം.

ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കണം. എവിടെ ബുൾഡോസർ ഓടണം, എവിടെ ഓടരുത് എന്ന് അദ്ദേഹം വിശദീകരിച്ചു തരും.

രാമക്ഷേത്ര വിധി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയും ബുൾ‌ഡോസർ‌ എവിടെ ഉപയോഗിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്നും മോദി പറഞ്ഞു.