ചന്ദ്രയാൻ 2 തുലച്ചത് മുൻ ചെയർമാൻ: എസ്. സോമനാഥ്

In Main Story
November 04, 2023

കോഴിക്കോട് : നിരന്തര പരീക്ഷണങ്ങളും അവലോകങ്ങളും നടത്താതെ, തിടുക്കത്തിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന്,   ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തി.

എ.എസ്.കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് തുടങ്ങിയ ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ പിന്നീടു വന്ന ചെയർമാൻ എസ്.ശിവൻ പല മാററങ്ങളും വരുത്തി.ചന്ദ്രയാൻ 2 ന്റെ പരാജയത്തിനു കാരണമായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് 5 പ്രധാന കാരണങ്ങളാണെന്ന് സോമനാഥ് പറയുന്നു.

സോഫ്റ്റ്‌വെയറിലെ തകരാറും എൻജിൻ ഇലക്ട്രോണിക്സിലുണ്ടായ അപാകതയും പ്രശ്നമായി. തെറ്റായ ആൽഗരിതം കാരണം എൻജിൻ ത്രസ്റ്റ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഉപഗ്രഹത്തിനു തിരിയാനുള്ള പ്രവണത കുറച്ചു വച്ചതും ഒരു പ്രത്യേക സ്ഥലത്തു തന്നെ ചെന്നിറങ്ങണമെന്നു നിർദേശം നൽകിയതും അപകടമായി.പല അവശ്യ പരീക്ഷണങ്ങളും അന്നു ചെയ്തിരുന്നില്ല.- ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയിൽ സോമനാഥ് എഴുതി.

കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ആത്മകഥ അങ്ങനെ വിവാദമാവുകയാണ്. അതേസമയം, സോമനാഥിൻ്റെ ആത്മകഥയെക്കുറിച്ച് പ്രതികരിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ കെ. ശിവൻ സമ്മതിച്ചു. ‘ എന്നെക്കുറിച്ച് എന്താണ് എഴുതിയിരിക്കുന്നതെന്നു കണ്ടിട്ടില്ല. ഇക്കാര്യത്തിൽ ഒരഭിപ്രായവും പറയുന്നില്ല.’- അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ചെയർമാനായി താൻ എത്തുന്നതു തടയാൻ മുൻ ചെയർമാ ശിവൻ ശ്രമിച്ചിരുന്നുവെന്ന് സോമനാഥ് ആരോപിച്ചു. 2018 ൽ കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയപ്പോൾ, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നു.

ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കു വീണത്. ചെയർമാനായ ശേഷവും ശിവൻ, എസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി.

ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ.ബി.എൻ. സുരേഷ് ഇടപെട്ടതോടെയാണ് 6 മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നു സോമനാഥ് പറയുന്നു.

3 വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. ‘അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യു.ആർ.റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറെ, സ്പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് എനിക്കു ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു .

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി. സോഫ്റ്റ്‌വെയറിലെ തകരാറാണ് ലാൻഡിങ് പരാജയപ്പെടാൻ കാരണമെന്ന സത്യം തുറന്നു പറഞ്ഞില്ല. പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയർമാൻ വിശദീകരിച്ചത്.

അമിതമായ പ്രചാരണം നൽകിയത് ചന്ദ്രയാൻ 2 നു വലിയ ദോഷം വരുത്തിവെച്ചു. ചന്ദ്രയാൻ 3 വിജയിച്ചപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും അദ്ദേഹം പറയുന്നു.