മൂന്നര വയസുകാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: ഫലപ്രദമായ ചികിൽസ ഇല്ലാത്ത മാരക രോഗമായ അമീബിക് മസ്തിഷ്ക ജ്വരം , കണ്ണൂർ സ്വദേശിയായ
മൂന്നര വയസുകാരനെ ബാധിച്ചു എന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ കുട്ടി.

പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോഗം ഇതു തന്നെയാണെന്ന് ഉറപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ‘തലച്ചോർ തിന്നുന്ന അമീബ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗം തെളിഞ്ഞിരുന്നു.തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്.

രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റൂകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.

അതിനിടെ മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ 4 വയസുകാരൻ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ അന്തിമ പരിശോധനാ ഫലം വെള്ളിയാഴ്ച ലഭിക്കും.