മദ്യനയക്കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി തലവനുമായ അരവിന്ദ് കെജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ചയോടെ അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.

ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെയ്ക്കണം. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി) ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് തള്ളി. ജാമ്യത്തിന് സ്റ്റേ ഇല്ലെന്നും സ്പെഷ്യൽ ജഡ് ജിബിന്ദു അറിയിച്ചു.

കെജ്‌രിവാളിനെതിരേ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കെജ്‌രിവാളിനെതിരേയുള്ള എല്ലാ കേസും ചില മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അദ്ദേഹം ബോധിപ്പിച്ചു. കെജ്‌രിവാള്‍ മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.

മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ ഒന്നിന്‌ അവസാനിച്ചതിനെത്തുടർന്ന് ജൂൺ രണ്ടിന്‌ അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങുകയായിരുന്നു.