എ. ഐ യുടെ വരവ്: സാങ്കേതിക രംഗത്ത് 40 % പേർക്ക് പണിപോകും

ന്യൂയോർക്ക് : മനുഷ്യൻ്റെ ബുദ്ധിയും പ്രശ്‌നപരിഹാര ശേഷിയും അനുകരിക്കാൻ കമ്പ്യൂട്ടറുകളെയും മെഷീനുകളെയും പ്രാപ്‌തമാക്കുന്ന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ( എ.ഐ) വരവോടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.

അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഡെല്‍,പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു എന്നതാണ് ഏററവും പുതിയ വാർത്ത. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പേരെ ആണ് ഒഴിവാക്കിയത്. മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരും ഈ സംഖ്യ.

തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് ഈ പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വിശദീകരണം.

അഞ്ച് വര്‍ഷത്തിനകം അമേരിക്കയില്‍ മാത്രം ഏകദേശം 16 ശതമാനം ജോലികള്‍ മെഷീന്‍ ലേണിങ്, എ.ഐ എന്നിവ ഉപയോഗിച്ച് പുന:സംവിധാനം ചെയ്യും എന്നാണ് കരുതുന്നത്. ലോകത്താകമാനം  40  ശതമാനത്തോളം ജോലികളെ ഇതു ബാധിക്കും എന്നാണ് അന്താരാഷ്ട നാണയ നിധിയുടെ വിലയിരുത്തൽ.

സ്വന്തമായി അല്ലെങ്കിൽ മറ്റ് സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ച് മനുഷ്യൻ്റെ ബുദ്ധിയോ ഇടപെടലോ ആവശ്യമായി വരുന്ന ജോലികൾ ചെയ്യാൻ എ ഐയ്ക്ക് കഴിയും.