ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനുള്ള നിയമ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ ഡി) കേസെടുക്കും.
മാസപ്പടി കേസുമായി ബന്ധപ്പെട്ട രേഖകൾ എസ്എഫ്ഐഒയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.രേഖകളുടെ അടിസ്ഥാനത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്യും.
അതേസമയം, മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎൽ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജി എത്തുന്നത്. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.