ന്യൂഡൽഹി : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’, ദുബായിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവയ്പ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു.
ചാംപ്യൻസ് ട്രോഫിക്കിടെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം, 5 വാതുവയ്പ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. സെമി ഫൈനലിൽ ഇവർ വാതുവയ്പ്പ് നടത്തിയെന്നും ഇവരെ ചോദ്യം ചെയ്തതോടെയാണ് വാതുവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്നുമാണ് പൊലീസ് പറയുന്നത്. വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട ടീം ഇന്ത്യയാണത്രെ.
ഇന്ത്യ-ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിൽ വാതുവയ്പ്പ് നടത്തിയതിന് 2 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് വാതുവയ്പ്പ് നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
വാതുവയ്പ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് ഇവരിൽനിന്നു പിടിച്ചെടുത്തിരുന്നു.