വയനാട് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ തീരുമാനം

ന്യൂഡൽഹി : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ലോക്‌സഭാ  മണ്ഡലത്തിൽ ഉടൻ  തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു.

രാജ്യത്ത് 47 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ട് സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകും.

നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യത്തില്‍ ബിജെപിക്കും എല്‍ഡിഎഫിനും അടക്കം കൂടുതല്‍ സമയം ലഭിക്കും.