‘കാഫിര്‍’സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല ഗ്രൂപ്പിൽ

കൊച്ചി: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിൽ വിവാദമായി മാറിയ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്.

ഇത് വന്‍തോതില്‍ പ്രചരിച്ചതോടെ വിവാദമായി മാറുകയായിരുന്നു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആണ് ഇവിടെ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചത്.

‘റെഡ് എന്‍കൗണ്ടര്‍’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഈ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത്.റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതായും പൊലീസ് പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത ‘പോരാളി ഷാജ എന്ന ഫേസ്ബുക് പേജിന്റെ ഉടമ വഹാബിന്റേത് ഉള്‍പ്പടെ നാല് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. അമല്‍, മനീഷ്, റിബേഷ്, വഹാബ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.

2024 ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് റെഡ് എന്‍കൗണ്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മിനുട്ടുകള്‍ക്കു ശേഷം ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.34ന് റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അമല്‍ റാം എന്നായാള്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു.

വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. അഡ്മിന്‍ മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പോലിസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില്‍ വടകര പൊലീസ് വ്യക്തമാക്കി.