വാഷിംഗ്ടണ്‍: അമേരിക്കയിൽ നിന്ന് പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം അനധികൃത കുടിയേററക്കാർ പുറത്താക്കപ്പെടുമെന്നും, അത് രാജ്യത്ത് ഗുരുതരമായ സാമ്പത്തിക,സാമൂഹിക പ്രത്യാഘാതകങ്ങൾ വരുത്തിവെയ്ക്കുമെന്നും വിശകലന വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
960 കോടി ഡോളറിലധികമാണ് നിയമപരമായ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ പ്രതിവര്‍ഷം ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതികളായി നൽകുന്നത്.ഇവര്‍ അമേരിക്കയിലെ പൗരന്മാരേക്കാള്‍ കുറച്ച് പൊതു ആനുകൂല്യങ്ങള്‍ മാത്രമാണ് പ്രയോജപ്പെടുത്തുന്നത്. ഇവർക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍,വൈദ്യ സഹായം തുടങ്ങിയ ആനുകൂല്യങ്ങളില്ല.
രാജ്യത്തെ തൊഴില്‍ ശക്തിയുടെ അഞ്ച് ശതമാനം നിയമാനുസൃത രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികളാണ്.കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ പകുതിയോളം ഇത്തരം രേഖകള്‍ ഇല്ലാത്ത തൊഴിലാളികളാണെന്ന് കാര്‍ഷിക വകുപ്പ് കണക്കുകള്‍ പറയുന്നു.
കാർഷിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, ചുമടെടുക്കുക, നിലമൊരുക്കുക, കീട നാശിനികളുടെ ഉപയോഗം, ജല സേചനം തുടങ്ങിയയാണ് ഇത്തരം തൊഴിലാളികളുടെ പ്രവര്‍ത്തന മേഖല.പുതിയ സർക്കാരിൻ്റെ നയം തൊഴിലാളികളെ വ്യാപകമായി പുറം തള്ളുന്ന അവസ്ഥയുണ്ടാക്കിയാല്‍ കാര്‍ഷിക മേഖലയുള്‍പ്പെടെ പ്രതിസന്ധി നേരിട്ടേക്കും.
മുന്തിരി കൃഷിയാണ് പ്രധാന കാര്‍ഷിക വിള. ആപ്പിളും, ഓറഞ്ചും തൊട്ടുപിന്നിലുണ്ട്. 7500000 ടണ്ണിലധികം മുന്തിരിയാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. ഇതിനോട് ചേര്‍ന്ന് വൈന്‍ വ്യവസായവും നിലനില്‍ക്കുന്നു. 900,000,000 ഗാലണില്‍ അധികമാണ് വൈന്‍ ഉത്പാദനം. ലോകത്തെ വൈന്‍ ഉത്പാദനത്തിന്റെ 12 ശതമാനവും ഇവിടെയാണ്.ഈ മേഖലയില്‍ തൊഴിലാളി ക്ഷാമം നേരിടും.
വിളവെടുപ്പ്, വിതരണം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ഉത്പാദനം ഇടിയാനും കാരണമായേക്കും. ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ഉള്‍പ്പെടെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ജീവിത ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.
റെസ്റ്റോറന്റ് വ്യവസായമാണ് കുടിയേറ്റ തൊഴിലാളികളുടെ അഭാവം ബാധിക്കുന്ന മറ്റൊരു മേഖല. ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളില്‍ പത്ത് മുതല്‍ 15 ശതമാനം വരെ അനധികൃതമായി രാജ്യത്തെത്തിയവരാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍മാണ മേഖലയാണ് നാടുകടത്തിന്റെ പ്രതികൂല ഫലം അനുഭവിക്കാന്‍ പോകുന്ന മറ്റൊരു രംഗം. തൊഴിലാളികളുടെ അഭാവം നിര്‍മാണ മേഖലയില്‍ ചെലവ് വര്‍ധിപ്പിക്കുകയും സ്വകാര്യ – പൊതുമേഖലയില്‍ മന്ദത ഉണ്ടാക്കാനും സാഹചര്യം ഒരുക്കും.
കുടിയേറ്റ തൊഴിലാളികളെ മാറ്റി ഈ തൊഴിലവസരങ്ങള്‍ തദ്ദേശീയര്‍ക്ക് നല്‍കും എന്നാണ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപും അദ്ദേഹത്തിന്റെ അനുകൂലികളും അവകാശപ്പെടുന്നത്.നാട്ടുകാർ ഇത്തരം ജോലികള്‍ ചെയ്യാന്‍ തയ്യാറായാല്‍ തന്നെ ഇത്രയും അധികം തൊഴിലാളികള്‍ക്ക് പകരം വയ്ക്കാന്‍ ആളുകള്‍ ഉണ്ടാകാനിടയില്ല. കുടിയേറ്റ തൊഴിലാളികള്‍ ചെയ്യുന്ന ജോലികളുടെ വേതനം വളരെ കുറവാണെന്നതമാണ് മറ്റൊരു വസ്തുത.
നേരത്തെ ചില സംസ്ഥാനങ്ങളില്‍ രേഖകളില്ലാത്ത തൊഴിലാളികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയപ്പോള്‍ സമാനമായ പ്രതിസന്ധികള്‍ രൂപം കൊണ്ടിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അലബാമയില്‍ അനധികത കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് നടത്തിയ പൊലിസ് പരിശോധനകള്‍ വര്‍ധിപ്പിക്കുകയും, താമസത്തിന് വാടക കെട്ടിടങ്ങള്‍ നല്‍കുന്നത് നിയന്ത്രിച്ചും നടപ്പാക്കിയ നടപടികളാണ് പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
നടപടികള്‍ കടുപ്പിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ അലബാമ വിടുന്നതിലേക്ക് നയിച്ച നടപടി സംസ്ഥാനത്തിനുണ്ടാക്കിയത് പതിനായിരം കോടിയുടെ ഡോളറിന്റെ നഷ്ടമായിരുന്നു. അലബാമയുടെ ജിഡിപിയില്‍ പ്രതിവര്‍ഷം എണ്ണൂറ് കോടി ഡോളറിന്റെ നഷ്ടം ഉണ്ടാക്കി.