സുനക് യുഗം തീർന്നു; കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക്.

സ്റ്റാർമറെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് അഭിനന്ദനം അറിയിച്ചു. റിച്ച്‌മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം.

650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു.

നിലവിൽ 359 സീറ്റുകളാണ് ലേബർ പാർട്ടി നേടിയിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റുകളിൽ ഒതുങ്ങി. 2019നെ അപേക്ഷിച്ച് 172 സീറ്റുകളാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്‌ടമായത്. 46 സീറ്റുകളുമായി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്താണ്.

ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 408 സീറ്റുകൾ ലേബർ പാർട്ടിക്കും, കൺസർവേറ്റീവ് പാർട്ടിക്ക് 136 സീറ്റുകളും ലഭിക്കുമെന്നാണ്. 66 സീറ്റുകൾ നേടി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

പാൻക്രാസ് സീറ്റിൽ നിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്‌തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു.