ജോലി ഇടവേളകളില്‍ ശാരീരിക ബന്ധം വേണം: പുടിൻ

മോസ്‌കോ: റഷ്യയിലെ ജനസംഖ്യ 14.42 കോടി. ഇത് 2050ഓടെ 13 കോടിയായി കുറയാൻ സാദ്ധ്യത. ഇത് മുന്നിൽ കണ്ട് ജോലിക്കിടയിലെ ഒഴിവു സമയങ്ങളിൽ ലൈംഗിക ബന്ധം പുലർത്തി കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻപ്രസിഡണ്ട് വ്ളാഡിമിർ പുടിൻ നിർദേശിച്ചു.

രാജ്യം നേരിടുന്ന ജനനനിരക്കിലെ കുറവിന് പരിഹാരം കാണാൻ ഇതേ വഴിയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. സ്ഥിരതയാർന്ന ജനസംഖ്യ നിലനിർത്താൻ ആവശ്യമായ ജനനനിരക്ക് 2.1 ആണ്. എന്നാല്‍ നിലവില്‍ റഷ്യയില്‍ ഒരു സ്‌ത്രീയ്‌ക്ക് 1.5 ആണ് നിരക്ക്.

യുക്രെയിനുമായി യുദ്ധം തുടങ്ങിയ ശേഷം രാജ്യത്ത് നിന്നും യുദ്ധസേവനത്തിന് താല്‍പര്യമില്ലാത്ത ഏകദേശം 10 ലക്ഷം പേർ, പ്രധാനമായും യുവാക്കള്‍ പുറത്തുപോയി. ഇവർ മടങ്ങിവരാത്തത് രാജ്യത്തിന് വലിയ ഭീഷണിയായതോടെയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

പുതിയ സെക്‌സ് അറ്റ് വർക് സ്‌കീം പ്രകാരം ജോലിക്കിടയിലെ ഊണ്, ചായ സമയങ്ങളിൽ ശാരീരിക ബന്ധത്തിലേർപ്പെടാനാണ് സർക്കാർ
ആവശ്യപ്പെടുന്നത്. ‘റഷ്യൻ ജനതയുടെ സംരക്ഷണമാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന’ എന്ന് പദ്ധതി പ്രഖ്യാപിച്ച്‌ പുടിൻ പറഞ്ഞു. നമ്മളില്‍ എത്ര പേർ ഉണ്ടാകും? അതിനെ ആശ്രയിച്ചാണ് റഷ്യയുടെ വിധി..വളരെ ദേശീയ പ്രാധാന്യമുള്ള ചോദ്യമാണത്.- അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജനങ്ങള്‍ 12 മുതല്‍ 14 മണിക്കൂർ വരെ ജോലി ചെയ്യുമ്ബോള്‍ എങ്ങനെയാണ് കുട്ടികളുണ്ടാകുക എന്ന് രാജ്യത്തെ മാദ്ധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ “ഒഴിവ് സമയത്ത്” എന്നാണ് ആരോഗ്യമന്ത്രി ഡോ.യെവ്‌ജെനി ഷെസ്‌റ്റോപലോവ് പറഞ്ഞത്. ജോലിയിലെ തിരക്കിനെക്കുറിച്ച്‌ പറയുന്നത് മുടന്തൻ കാരണമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇതിനുപുറമേ 18നും 40നുമിടയില്‍ പ്രായമുള്ള വനിതകളുടെ പ്രത്യുല്‍പാദന ശേഷി പരിശോധിക്കാൻ സൗജന്യ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. റഷ്യയില്‍ ചിലയിടങ്ങളില്‍ 24 വയസില്‍ താഴെയുള്ള വിദ്യാർത്ഥിനികള്‍ക്ക് ജനിക്കുന്ന ആദ്യത്തെ കുട്ടിയ്‌ക്ക് 8500 യൂറോവീതം നല്‍കുന്നുണ്ട്.