സക്കറിയക്കും വകതിരിവ് വേണം

പി.രാജൻ

സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയ മനോരമയിൽ എഴുതുന്ന പെൻഡ്രൈവ് എന്ന പംക്തിയിൽ ഇത്തവണ ഭരണഘടനയുടെ മടങ്ങിവരവിനെപ്പറ്റിയാണ് പറയുന്നത്. അതിൻ്റെ കാരണമായി അദ്ദേഹം കാണുന്നത് ബി.ജെ.പി. ഭരണത്തിൽ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി പോലെയൊന്നിനെ സ്ഥാപിച്ചു മതരാഷ്ട്രം ഉണ്ടാക്കണമെന്ന നയം നടപ്പാക്കുന്നതാണ്.

ഈ പറഞ്ഞിരിക്കുന്നതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. മനുസ്മൃതിയിൽ പറയുന്ന മതരാഷ്ട്രത്തിലെ ഏത് നയമാണ് ബി.ജെ.പി. നടപ്പിലാക്കുന്നതെന്നു ചൂണ്ടിക്കാണിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള തൽപ്പര കക്ഷികളുടെ കുഴലൂത്തുകാരനായി സക്കറിയ തരം താഴ്ന്നിരിക്കുന്നൂവെന്നു പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. മാദ്ധ്യമങ്ങൾ സംഘടിതമായി എന്നെ തമസ്ക്കരിക്കാൻ തുടങ്ങിയ ഘട്ടത്തിൽ ഏഷ്യാനെറ്റിന് വേണ്ടി ഞാനുമായി അഭിമുഖ സംഭാഷണം നടത്തിയ ആളാണ് സക്കറിയ.

സംഭാഷണം കഴിഞ്ഞ ശേഷം എന്നെ പ്രകോപിപ്പിക്കാതിരിക്കാൻ താൻ മനപ്പൂർവ്വം ശ്രമിച്ചിട്ടുണ്ടെന്നു സക്കറിയ പറഞ്ഞു. അതായത് എന്നെ മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണത്തെക്കുറിച്ച് എന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.അത് എനിക്കു മനസ്സിലാക്കാനാവും.

പക്ഷെ ബി.ജെപി. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി പ്രതിഷ്ഠിക്കാനുള്ള നയം നടപ്പിലാക്കുന്നതിന് ഒരു തെളിവുമില്ല.ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാനുള്ള നീക്കമാണെങ്കിൽ അത് ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടുള്ള നയമാണ്.കാശ്മീരിൻ്റെ പ്രത്യേക പദവിയെടുത്ത് മാറ്റിയതാണെങ്കിൽ,അതും ഭരണഘടനയിൽ നിർദ്ദേശിച്ചതാണ്.

സ്ത്രീകളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ മനുസ്മൃതി പറയുന്നുണ്ടെന്നാണ് ആക്ഷേപം കേട്ടിട്ടുള്ളത്. സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം നൽകണമെന്നാ ന്ന് മനുസൃമൃതി നിർദ്ദശിച്ചിരിക്കുന്നതെന്നു വ്യാഖ്യാനവും കേട്ടിട്ടുണ്ട്. ബി.ജെ.പി. ഭരണത്തിലാണ് സ്ത്രീകൾ ഏറ്റവും അധികം കേന്ദ മന്ത്രിസഭാംഗങ്ങളായി പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്നതും.ഗോവധനിരോധനം ഏർപ്പെടുത്തുമെന്ന ആരോപണം നടത്തുന്നവർ തന്നെ ബി.ജെ പിക്കാരാണ് വലിയ മാട്ടിറച്ചി കയറ്റുമതിക്കാരെന്നും ആരോപിക്കുന്നു.

ആകപ്പാടെ നോക്കിയാൽ പുതിയ പാർളിമെൻ്റ് മന്ദിരത്തിൻ്റെ ഉൽഘാടനത്തിനു പ്രധാനമന്ത്രി പൂജ നടത്തിയത് മാത്രമാണ് ഒരു മതാചാരം അനാവശ്യമായി മതേതര രംഗത്തേക്ക് കൊണ്ട് വന്നതായി എനിക്കു തോന്നിയിട്ടുളത്. അത് ഞാൻ മാത്രമേ തുറന്ന് പറഞ്ഞിട്ടുമുള്ളൂ.

1947ൽ സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പാണ എൻ്റെ കുടുംബം എറണാകുളത്ത് താമസമാക്കുന്നത്.അക്കാലത്ത് പൊതുചടങ്ങുകളിലെല്ലും എറണാകുളം വരാപ്പുഴ ബിഷപ്പുമാരെ വേദിയിൽ സ്ഥാനംനൽകി ആദരിക്കുമായിരുന്നു പിന്നീട് അതില്ലാതായി. മാർക്സിസ്റ്റുകളും മുസ്ലിംലീഗുകാരും കൂടി മതേതരമായിരിക്കേണ്ട വിദ്യാഭ്യാസ രംഗത്ത് വെള്ളിയാഴ്ചപ്പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തി.

ഇപ്പോൾ സർക്കാർ ചsങ്ങുകളിൽ പ്രാർത്ഥന നടത്തുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. ദശാബ്ദങ്ങൾക്കു മുമ്പ് പരിവർത്തനവാദികൾ ഈ പ്രാർത്ഥനാ ചടങ്ങിൽ പ്രതിഷേധിച്ചപ്പോൾ മാർക്സിസ്റ്റുകൾ ഉൾപ്പടെ ആക്ഷേപിച്ചി രുന്നു.|ഇത്തരം ഏകപക്ഷീയമായ നിലപാടുകളാണ് യഥാർത്ഥത്തിൽ ഭാരതത്തിലെ മതേതരത്തിനു വെല്ലുവിളി ഉയർത്തിയിരുന്നത്.

അതിൻ്റെ പ്രതികരണമായി ചില മതാചാര പ്രകടനങ്ങൾ ബി.ജെ.പി.ഭരണത്തിൽ നടന്നുവെന്നല്ലാതെ ഭരണഘടനക്ക് ഒരു ഭീഷണിയും ഉണ്ടായിട്ടില്ല. മണികിലുക്കലും ആരതിയുഴിയുന്നതുമൊക്കെ മാറി സാംസ്ക്കാരികമായ പൈതൃകത്തിൽ നിലനിൽക്കേണ്ടതേ നിലനിൽക്കൂ. പക്ഷെ വാലൻ്റൈൻ ദിനാചാരണം കൊണ്ട് വരുന്നവർക്കും രാമായണം ദൃശ്യ മാദ്ധ്യമങ്ങളിൽ കാണിക്കുന്നതിനെ എതിർക്കുന്നവർക്കും അതിനു കഴിയില്ല.

ഹിന്ദു സംസ്ക്കാരത്തിൻ്റെ ഒരു ഭാഗം മാത്രമാണ് മതം. അത് പാശ്ചാത്യമായ മതങ്ങളുമായി താരതമ്യം ചെ യ്യാവുന്നതല്ല. അശോക ചക്രമാകാമെങ്കിൽ ഓമും ശ്രീചക്രവും കാണുമ്പോൾ വിറളി പിടിക്കേണ്ടതില്ല. ഓസ്ക്കാർ സമ്മാനം സ്വീകരിച്ചു കൊണ്ട് ഞാൻ ഓമിൻ്റെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞത് ഓർമ്മ വരുന്നു.

ആദ്യമായി നിയമവാഴ്ച ഏർപ്പെടുത്തിയയാൾ എന്ന നിലക്ക് ഇന്തോനേഷ്യൻ പാർളിമെൻ്റിനു മുന്നിൽ മനുവിൻ്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നു വായിച്ചിട്ടുണ്ട്. മതേതരവാദികൾക്കായാലും വകതിരിവ് വേണം.

———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക