സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡനപരാതി

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്ന് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതി. മലയാളത്തിലെ യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പറയുന്നു.നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും അദ്ദേഹം ആരോപിക്കുന്നു.പണം തട്ടിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഒമർ ലുലു സംശയിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

മുമ്പ് നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് റേഞ്ച് ഒമർ ലുലുവിനെതിരെ പരാതി നല്‍കിയിരുന്നു.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എക്‌സൈസിന്റെ പരാതി.എന്നാല്‍ ഈ കേസ് ഹൈക്കോടതി തള്ളി.