ചന്ദ്രനിൽ ആണവ നിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും ഇന്ത്യയും

മോസ്കോ: അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസക്ക് പിന്നാലെ, ചന്ദ്രനിൽ ആണവോർജ്ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ.ചൈനയും ഇന്ത്യയും ഇതില്‍ സഹകരിക്കുമെന്നാണ് സൂചന.

അഞ്ഞൂറു കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിന്റെ ഉദ്ദേശ്യം. ഇതിൽ പങ്കാളികളാവാൻ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ പറഞ്ഞു. അന്തര്‍ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് ഈ നീക്കം.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2036 -ഓടുകൂടി ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.

ചന്ദ്രനില്‍ സ്വന്തം ഗവേഷണ കേന്ദ്രം 2050 -ഓടുകൂടി സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളുടെ മുന്നോടിയായാണ് ഇന്ത്യയും പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

ചന്ദ്രനില്‍ 14 ദിവസം പകലും 14 ദിവസം രാത്രിയും ആയതിനാല്‍ പൂര്‍ണമായും സൂര്യപ്രകാശത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ആണവോര്‍ജ്ജം പ്രയോജനപ്പെടുക.