മുതിർന്ന സംവിധായകനും ചിന്നവീടു മോഹവും….

തിരുവനന്തപുരം:  കേരള ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ തന്നോട് അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് വെളിപ്പെടുത്തി ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസിലെ അധ്യാപികയുമായ ജെ ദേവിക.

തനിക്ക്, 2004 ൽ ഉണ്ടായ അനുഭവമാണ് അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.. ഇത്ര വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിൽ തന്നെ ചിന്നവീട്ടുകാരി ആക്കാമായിരുന്നു എന്ന് സംവിധായകൻ പറഞ്ഞുവത്രെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ:

”ഇതു കണ്ടപ്പോഴാണ് 2004ൽ എൻറെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഓർ്മ്മ വന്നത്.
അന്ന് ഞാൻ വളരെ ഹിംസാപരമായ ഒരു ബന്ധത്തിൽ നിന്ന് സ്വയം വിടുതൽ നേടി പത്തും അഞ്ചും വയസ്സുകാരികളായ മക്കളോടൊപ്പം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അനുവദിച്ചുകിട്ടിയ ക്വാട്ടേഴ്സിൽ താമസമാക്കിയത്. സിനിമാപ്രവർത്തകയല്ലെങ്കിൽ പോലും സിനിമയിലെ ആണത്തപ്രകടനം മറ്റു സ്ത്രീകളെയും ബാധിച്ചേക്കാം എന്നു മനസ്സിലായ സംഭവം.

സിനിമയിൽ പ്രശസ്തി നേടിയ ഒരു അടുത്ത ബന്ധുവിൻറെ ഭാര്യ — എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ സ്ഥാനമുള്ളയാൾ — വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഞാൻ അയാളെ വീട്ടിൽ വരാൻ സമ്മതിച്ചത്. അയാളുടെന് പേര് അന്ന് എനിക്കു പരിചിതവുമായിരുന്നു. ഈയാൾ ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്നും അത് വിശ്വോത്തരകൃതിയാണെന്ന് അയാൾ പറയുന്നുവെന്നും എൻറെ ഈ പ്രിയപ്പെട്ട ബന്ധു എന്നോട് പറഞ്ഞു. അത് ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കാമോ എന്ന് അവർ ചോദിച്ചപ്പോൾ അതെനിക്ക് നിരസിക്കാൻ ആയില്ല.

അങ്ങനെ അയാൾ വീട്ടിൽ വന്നു. രണ്ടു ചെറിയ കുട്ടികളെയും കൊണ്ട് ഒരു ഒടയനില്ലാച്ചരക്ക് എന്നായിരുന്നിരിക്കും അദ്ദേഹത്തിൻറെ അന്നത്തെ നിരീക്ഷണം (എനിക്കന്ന് വയസ്സ് 36).

അക്കാദമിക രംഗത്ത്, വിശേഷിച്ച്, അന്താരാഷ്ട്ര അക്കാദമികരംഗത്ത്, പ്രവർത്തിച്ചിരുന്ന എനിക്ക് എല്ലാ സ്പർശവും ലൈംഗികമായി അനുഭവപ്പെട്ടിരുന്നില്ല — തോളിൽ കൈയിട്ടാലോ, തൊട്ടടുത്തിരുന്നാലോ, കെട്ടിപ്പിടിച്ചാലോ എന്തിന് കവിളിൽ മുത്തിയാലോ ഒന്നും ഉടനെ അങ്ങനെ തോന്നിയിരുന്നില്ല, കാരണം വിദേശികളായ സഹപ്രവർത്തകർ പലരും അങ്ങനെ യാതൊരു ലൈംഗിക ഉദ്ദേശ്യവുമില്ലാതെ അങ്ങനെ ചെയ്തിരുന്നതുകൊണ്ട്.

ഇയാൾ ആദ്യദിവസം തിരക്കഥയുടെ കരടു കൊണ്ടുവന്നിരുന്നില്ല………….

അതില്ലാതെ പറയാനാവില്ലെന്ന് ഞാൻ പറഞ്ഞു………….

ആരുടെയെങ്കിലും കൈയിൽ കൊടുത്തയച്ചാൽ മതിയെന്നു പറഞ്ഞു……………

എന്നാൽ സ്ക്രിപ്റ്റ് അയാൾ നേരിട്ടുതന്നെ കൊണ്ടുവന്നു. അതിൻറെ ചില ഭാഗങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പോൾ വന്ന് തോളിൽ പിടിച്ചു. ………………………….

സംഭാഷണത്തിൽ വിളി നീ എന്നായി, പിന്നെ. പോകാൻ നേരത്തെ ആലിംഗനം അത്ര നന്നായി തോന്നിയില്ല. ………………………..

ഇത്തരം പെരുമാറ്റങ്ങളെ സംസ്കാരപൂർവ്വം നേരിടാം എന്നു കരുതുന്നത് വിഡ്ഢിത്തമാണെന്ന് പിന്നീടുണ്ടായ സംഭവങ്ങളിൽ നിന്നു മനസ്സിലാക്കി. അന്നു രാത്രി ഫോണിൽ അയാൾ വിളിച്ചപ്പോൾ ഞാൻ കാര്യം തുറന്നുചോദിച്ചു.  ……………………

പക്ഷേ ഞാൻ അന്ന് അനുഭവിച്ച ഒറ്റപ്പെടൽ വലുതായിരുന്നു. അതിലുപരിയായി, എൻറെ അമ്മയെപ്പോലെത്തന്നെയായ ഒരു ബന്ധു ശുപാർശ ചെയ്തയച്ച വ്യക്തിയോട് അനൌപചാരികമായി ഇടപെട്ടതുകൊണ്ട് വളരെ ചെറുതെങ്കിലും തികഞ്ഞ ഔപചാരികത പാലിക്കാനാവാത്ത ഒരു സ്പേസും ഉണ്ടായിക്കഴിഞ്ഞിരുന്നു…………………

……………. നീ ഇത്ര പഠിത്തമൊന്നും ഇല്ലായിരുന്നെങ്കിൽ, സിനിമയിലൊക്കെ ആയിരുന്നെങ്കിൽ കുറച്ചു ദൂരെ എവിടെയെങ്കിലും നിന്നേം പിള്ളേരേം വീടെടുത്ത് താമസിപ്പിച്ചേനേ ….

ഡബ്ള്യൂ സിസിയോട് പരസ്യമായി കഴിവതും എല്ലാ അഭിപ്രായഭിന്നതകൾക്കും മീതെ ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഓർമ്മയാണ്. വിദ്യാഭ്യാസം ഇത്രയില്ലായിരുന്നെങ്കിൽ എന്നെ ഒരു ചിന്നവീട്ടുകാരി ആക്കാമായിരുന്നുപോലും — കുറച്ചു കഴിയുമ്പോൾ ആ ചിന്നവീടിനെ കൂട്ടുകാർക്കും പങ്കുവയ്ക്കാമല്ലോ എന്നും നിശബ്ദമായി അർത്ഥമാക്കിയിരിക്കണം അയാൾ. ഹേമാ കമ്മിറ്റി റിപ്പോർട്ടു കാണുമ്പോൾ അതാണ് തോന്നുന്നത്.

പിന്നീട് ഈയാൾ ചലചിത്ര അക്കാദമിയിൽ പ്രബലനായി നിന്ന് വർഷങ്ങളിൽ ഐഎഫ്എഫ്കെയിൽ ജോലി ചെയ്ത പെൺകുട്ടികളെ ഇയാൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് കഥകൾ പലതും കേട്ടപ്പോൾ, അവ വെറും കഥയാകാനിടയില്ലെന്നു തന്നെ തോന്നി.

ഇന്ന് ഇത്രയധികം സ്ത്രീകൾ തങ്ങളനുഭവിച്ച വേദനയും അപമാനവും പങ്കുവയ്ക്കുമ്പോൾ ഇതു പറഞ്ഞില്ലെങ്കിൽ ആത്മനിന്ദയായിപ്പോകും, അതുകൊണ്ട് പറയുന്നു.

സത്യമാണ്, സിനിമയ്ക്കുള്ളിലെ കെട്ട ലൈംഗികാധികാര ഭ്രാന്ത് അതിൽ തൊഴിലെടുക്കുന്നവരെ മാത്രമല്ല ബാധിക്കുന്നത്. അതുമായി ആകസ്മിക ബന്ധം മാത്രം പുലർത്തുന്ന സ്ത്രീകളെപ്പോലും അത് വെറുതേ വിടില്ല. മാന്യകളായ സ്ത്രീകൾ സിനിമയിൽ പോകാതിരുന്നാൽ പോരെ എന്നു ചിലർ പറയുന്നതു. അതിനുള്ള മറുപടിയാണ് ഇതിൽ.

By the way — this jackass is not a maker of commercial films, and is recognized as an ‘art’ movie maker. If I did not fear that my poor aunt who is now crossing 80 would be dragged into this, I would have revealed his fucking name too.”