കൊച്ചി: റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിൽ മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണുള്ളത്.
ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കും. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്ററാണ് ദൂരം. 10814 കോടി രൂപയാണ് ചിലവ്. മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കും. വടക്കൻ കേരളത്തെ വ്യവസായ നഗരമായ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണായ പങ്കാണ് വഹിക്കുക.
ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കും.45 കിലോമീറ്റർ 6500 കോടി ചിലവ്. ആറുമാസത്തിനകം പ്രവൃത്തി ആരംഭിക്കും
തിരുവനന്തപുരം ഔട്ടർ റിങ് റോഡ് വികസിപ്പിക്കും. 62.7 കിലോമീറ്റർ ദൂരം. ചെലവ് 5000 കോടി. 4-5 മാസത്തിനുള്ളിൽ പ്രവൃത്തികൾ ആരംഭിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന കോറിഡോറായിരിക്കും ഈ പാത.