ഡോ ജോസ് ജോസഫ്
തമിഴ്നാട്ടിലെ ഇരുളർ ഗോത്രം നേരിടുന്ന അനീതികളെയും പോലീസ്’ സ്റ്റേഷനിലെ ലോക്കപ്പ് കൊലപാതകങ്ങളെയും തുറന്നു കാട്ടിയ ജയ് ഭീമിനു ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് വേട്ടയ്യൻ. സൂപ്പർ സ്റ്റാർ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 170-മത്തെ ചിത്രമായ വേട്ടയ്യൻ ചോദ്യം ചെയ്യുന്നത് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ധാർമ്മികതയെയാണ്.
‘കുറി വെച്ചാ ഇരൈ വീഴണം ‘ ( ഉന്നം വെച്ചാൽ ഇര വീഴണം) എന്ന പഞ്ച് ഡയലോഗോടെ കൃത്യമായി ആസൂത്രണം ചെയ്ത് ഇരയെ വെടിവെച്ചു വീഴ്ത്തുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എസ് പി അതിയൻ്റെ വേഷത്തിലാണ് രജനി എത്തുന്നത്. കുറ്റവാളികളെ എക്സ്ട്രാ ജുഡീഷ്യൽ ഏറ്റുമുട്ടലുകളിലൂടെ വെടിവെച്ചു വീഴ്ത്തുന്ന വേട്ടക്കാരനായതു കൊണ്ട് വേട്ടയ്യൻ എന്നാണ് എസ് പി അതിയന് പോലീസിലെ വിളിപ്പേര്.
രജനിക്കൊപ്പം തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിൽ നിന്നുമുള്ള നീണ്ട താരനിര തന്നെ വേട്ടയ്യനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, സാബുമോൻ, അലൻസിയർ, ബേബി തന്മയാ സോൾ തുടങ്ങിയവർ രജ|നിക്കൊപ്പം അഭിനയിക്കുന്നു. 1991ലെ ‘ ഹം’എന്ന ചിത്രം പുറത്തിറങ്ങി 33 വർഷങ്ങൾക്കു ശേഷമാണ് സൂപ്പർ സ്റ്റാർ രജനിയും ബിഗ് ബി അമിതാഭ് ബച്ചനും വീണ്ടും ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്.
സൂപ്പർ സ്റ്റാർ രജനിയുടെ ഓരോ ചിത്രവും ആരാധകർക്ക് വലിയ ആവേശമാണ്. വേട്ടയ്യനിൽ രജനിയുടെ താരപ്പൊലിമക്കൊപ്പം ചില സാമൂഹിക വിഷയങ്ങൾ കൂടി ചേർത്തു വെച്ച് സന്തുലിതമായി കഥ പറയാനാണ് സംവിധായകൻ ജ്ഞാനവേലിൻ്റെ ശ്രമം. ജയ് ഭീമിൽ പോലീസ് ലോക്കപ്പ് മരണങ്ങളെയാണ് ജസ്റ്റീസ് ചന്ദ്രു കുറ്റിവിചാരണ ചെയ്തതെങ്കിൽ ഇവിടെ അമിതാഭിൻ്റെ ജസ്റ്റീസ് സത്യദേവ് ചോദ്യം ചെയ്യുന്നത് നീതി പെട്ടെന്നു നടപ്പാക്കുന്നതിൻ്റെ പേരിൽ പോലീസ് നടപ്പാക്കുന്ന അതിവേഗ ഏറ്റുമുട്ടൽ കൊലപാതകങ്ങളെയാണ്.
കുറ്റാരോപിതരുടെ വീടുകളും കച്ചവട സ്ഥാപനണ്ടളും ഇടിച്ചു നിരത്തുന്ന ബുൾഡോസർ രാഷ്ട്രീയവും അവരെ ബുള്ളറ്റിനിരയാക്കുന്ന എൻകൗണ്ടർ കൊലപാതകങ്ങളും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദ വിഷയങ്ങളാണ് ‘
ഇത്തരം അതിവേഗ നീതി നടപ്പാക്കലിന് ഇരയാകുന്നത് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരും ഇരുണ്ട നിറമുള്ളവരുമാണ്. “നീതി വൈകുന്നത് നീതി നിഷേധമാണ്. അതിവേഗം നടപ്പാക്കുന്ന നീതിയാകട്ടെ നീതിയുടെ കുഴിച്ചു മൂടലാണ്” എന്നാണ് ജസ്റ്റീസ് സത്യദേവ് പറയുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപചയങ്ങളും നീറ്റ് പരീക്ഷയുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളും വേട്ടയ്യൻ ചർച്ച ചെയ്യുന്നു.
നീറ്റ് പരീക്ഷക്കെതിരെ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. നീതി നടപ്പാക്കേണ്ട പോലീസ് സംവിധാനത്തെ അടിമുടി മൂടിയിരിക്കുന്ന അഴിമതിയും നിഷ്ക്രിയത്വവും ജ്ഞാനവേൽ എഴുതിയ തിരക്കഥയിലുണ്ട്. രജനിക്കു വേണ്ടി എഴുതി ചേർത്ത മാസ്സ് സീനുകളും സംവിധായകൻ ഹൈലൈറ്റ് ചെയ്യാൻ ശ്രമിക്കുന്ന സാമൂഹിക വിഷയങ്ങളും തമ്മിൽ ചേരാതെ മുഴച്ചു നിൽക്കുന്നത് ചിത്രത്തിൻ്റെ പോരായ്മയാണ്. എങ്കിലും രജനി ഫാൻസിനെ ചിത്രം തൃപ്തിപ്പെടുത്തും.
കന്യാകുമാരി ജില്ലയിലെ എസ് പിയാണ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അതിയൻ. ഭാര്യ താര (മഞ്ജു വാരിയർ ) ഗലാട്ടാ കിച്ചൺ എന്ന യൂട്യൂബ് ചാനലിൻ്റെ താരമാണ്. സൈബർ പാട്രിക് (ഫഹദ് ഫാസിൽ) എന്നറിയപ്പെടുന്ന മോഷ്ടാവാണ് എസ് പി അതിയൻ്റെ പ്രധാന ഇൻഫോർമർ.ഒരേ സമയം തമാശക്കാരനും വികാരജീവിയുമാണ് പാട്രിക്.
കന്യാകുമാരിയിലെ സ്കൂൾ അധ്യാപികയായ ശരണ്യ (ദുഷാര വിജയൻ) സ്കൂൾ കേന്ദ്രീകരിച്ചു നടത്തുന്ന കഞ്ചാവ് കടത്തിനെ കുറിച്ച് എസ് പി അതിയനോട് പരാതിപ്പെടുന്നു. സ്കൂളിലെത്തിയ എസ് പി അതിയൻ എൻകൗണ്ടറിലൂടെ സംഘത്തലവൻ മുരുകേശനെ ( സാബുമോൻ) കൊല്ലുന്നു.
ചെന്നൈയിലേക്കു സ്ഥലംമാറി പോയ ശരണ്യ അവിടെ വെച്ച് അതിക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെടുന്നതാണ് കഥയിലെ വഴിത്തിരിവ്.എസ് പി ഹരീഷ് കുമാറും (കിഷോർ ) എ എസ് പി രൂപയും (റിതിക സിങ്) അടങ്ങിയ സ്പെഷ്യൽ ടീം പരാജയപ്പെട്ടപ്പോൾ അന്വേഷണം എസ് പി അതിയൻ ഏറ്റെടുക്കുന്നു.
ചേരിയിലെ ആദ്യ എൻജിനീയറിംഗ് ബിരുദധാരിയും കറുത്ത നിറമുള്ളവനുമായ ഗുണയാണ് (അസൽ കോളാർ ) കുറ്റവാളിയെന്ന നിഗമനത്തിലാണ് പോലീസ് എത്തുന്നത്.എന്നാൽ തമിഴ്നാട്ടിലെ എൻകൗണ്ടർ കൊലപാതകങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയമിച്ച ജസ്റ്റീസ് സത്യദേവ് (അമിതാഭ് ബച്ചൻ ) എസ് പി അതിയനോട് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തുന്നു.
ചിത്രത്തിൻ്റെ ആദ്യ പകുതി കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തലാണ്.രണ്ടാം പകുതിയിൽ തമിഴ് ചിത്രങ്ങളിൽ പതിവ് കാഴ്ച്ചയായ കോർപ്പറേറ്റ് വില്ലൻ കടന്നു വരുന്നു.നീറ്റ് പരീക്ഷയുടെ പേരിൽ പാവപ്പെട്ട വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന നാറ്റ് അക്കാദമി എന്ന ഫ്രോഡ് വിദ്യാഭ്യാസ കമ്പനിയാണ് വേട്ടയ്യനിലെ വില്ലൻ.
ഈ കമ്പനിയെ നിയന്ത്രിക്കുന്നത് സ്വേതയും (അഭിരാമി) നടരാജും (റാണാ ദുഗ്ഗബട്ടി) ചേർന്നാണ്. കമ്പനിയുടെ എല്ലാം എല്ലാമായ വില്ലൻ നടരാജ് എത്തുന്നത് രണ്ടാം പകുതിയിലാണ്. ബാഹുബലിയോട് ഒപ്പത്തിനൊപ്പം ഏറ്റുമുട്ടിയ മല്ലൻ ബല്ലാൽ ദേവയെ അവതരിപ്പിച്ച റാണാ ദുഗ്ഗബട്ടിയുടെ നടരാജിനെ രജനിയുടെ എസ് പി അതിയൻ ക്ലെമാക്സിൽ നിഷ്പ്രയാസം കീഴടക്കുന്നുണ്ട്. “പോലീസ് കൊലപാതകികളല്ല. സംരക്ഷകരാണ്” എന്ന സന്ദേശം നൽകിയാണ് ചിത്രം അവസാനിക്കുന്നത്.
തോക്ക്, കമ്പി, പലക കഷണം, മഴു തുടങ്ങിയ പലവിധ ടൂൾസ് ഉപയോഗിച്ചുള്ള രജനിയുടെ ഫൈറ്റുകൾ ചിത്രത്തിൽ കാണാം. സ്റ്റൈൽ മന്നൻ്റെ സ്ഥിരം സ്റ്റൈലുകളും പഞ്ച് ഡയലോഗുകളും ആരാധകർക്കു വേണ്ടി സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്.എൻകൗണ്ടർ കൊലപാതകങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ജസ്റ്റീസ് സത്യദേവ് അമിതാഭ് ബച്ചൻ്റെ കൈയ്യൊപ്പു പതിഞ്ഞ കഥാപാത്രമാണ്.
ഭാര്യവേഷത്തിലെത്തിയ മഞ്ജു വാര്യർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.ഫഹദിൻ്റേത് വ്യത്യസ്തമായ കഥാപാത്രമാണെങ്കിലും സൈബർ പാട്രിക്കിൻ്റെ അന്ത്യം അദ്ദേഹത്തിൻ്റെ ആരാധകർക്ക് ഇഷ്ടപ്പെടാനിടയില്ല .രജനിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഫഹദ് ഭംഗിയാക്കി. രണ്ടാം പകുതിയിൽ മാത്രം എത്തുന്ന റാണാ ദുഗ്ഗബട്ടിയുടെ കഥാപാത്രം അത്ര കണ്ട് വികസിപ്പിച്ചിട്ടില്ല. സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ദുഷാര വിജയൻ അവതരിപ്പിച്ച ശരണ്യയാണ്. സാബുമോന് തമിഴ് സിനിമയിൽ ലഭിച്ച മികച്ച അവസരമാണ് വേട്ടയ്യനിലെ മുരുകേശൻ.
ജയ് ഭീമിനു വേണ്ടി ക്യാമറ ചലിപ്പിച്ച എസ് ആർ.കതിരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ലൊക്കേഷനുകളിലെ ദൃശ്യങ്ങൾ കതിർ ഭംഗിയായി പകർത്തിയിട്ടുണ്ട്. അനിരുദ്ധിൻ്റെ സംഗീതവും മികച്ചതാണ്.
കാല, ജയിലർ തുടങ്ങിയ മുൻ രജനി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് വേട്ടയ്യനിലെ പല രംഗങ്ങളും.രജനിയുടെ മാസ്സ് അപ്പീലും സാമൂഹിക വിഷയങ്ങളും സംയോജിപ്പിച്ച് ഒരു ക്ലാസ്സ് ചിത്രം ഒരുക്കാനുള്ള സംവിധായകൻ്റെ ശ്രമം ഭാഗികമായ വിജയത്തിലെ എത്തിയിട്ടുള്ളു.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക