അരുന്ധതി റോയി തീവ്രവാദ വിരുദ്ധ നിയമ കേസിൽ

ന്യൂഡൽഹി  : രാജ്യദ്രോഹ പരാമർശം നടത്തി എന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പേരിൽ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കും.

അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യു എ പി എ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന വി.കെ.സക്‌സേന അനുമതി നൽകി.

2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് ആരോപണം.

കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് 2010 നവംബറിൽ ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരെ ഇപ്പോൾ നടപടി.

ഈ കേസിൽ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ പ്രഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ ഇവർ നേരത്തേ മരിച്ചു.

അരുന്ധതി റോയിയും ഗീലാനിയും കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ സായുധസേന ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണെന്നും പ്രചരിപ്പിച്ചു, ഇന്ത്യയിൽനിന്നും കശ്മീരിന്റെ മോചനം സാധ്യമാകാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തു തുടങ്ങിയവയാണ് സുശീൽ പണ്ഡിറ്റ് ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍.