ന്യൂഡൽഹി : ബി ജെ പി, 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡൽഹി ഭരിക്കാൻ അർഹത നേടി. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ രണ്ടാം മണിക്കൂറിൽ ബി ജെ പിയുടെ മുന്നേറ്റം തുടങ്ങി
കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പി ലീഡ് നില 48 സീറ്റിലെത്തി. ബിജെപി – 48,ആം ആദ്മി – 22 ,കോൺഗ്രസ് – 0 എന്നിങ്ങനെയാണ് കക്ഷിനില.
മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ , മുൻ ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ എന്നിവർ തോററു. മുഖ്യമന്ത്രി അതിഷി ഭാഗ്യത്തിന് ജയിച്ചു കയറി.
എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്.
എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 2 കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റൽ ഫ്രെയിം ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ മെഷീനുകൾ എന്നിവയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.