മുന്നണി പ്രതിസന്ധിയിൽ: അജിത് കുമാറിനെ മാററണമെന്ന് സി പി ഐ

കൊച്ചി : ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന്, വിവാദ പുരുഷനായി മാറിയ എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. പാർടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു ഈ ആവശ്യം ഉന്നയിച്ചത്.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ട്.

കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാററണം. അജിത് കുമാർ, ഇടതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്.

ജനകീയ സർക്കാരിൻ്റെ ജനപക്ഷ നിലപാടിനെ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പ്രതിസന്ധിയിലെത്തിക്കും. അത്തരം അവസ്ഥയാണ് എഡിജിപി വരുത്തിവെച്ചത്.

അതേസമയം, എഡിജിപിക്ക് എതിരായ പരാതിയിൽ ഉടന്‍ വിജിലന്‍സ് അന്വേഷണമുണ്ടാകില്ല എന്നാണ് സൂചന.വിജിലന്‍സിന് നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം ഉടനുണ്ടാവില്ല. പരാതികള്‍ പരിശോധിച്ചെങ്കിലും തുടര്‍നടപടിയിൽ വിജിലൻസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പ്രത്യേക സംഘമുള്ളതിനാല്‍ സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് വിജിലന്‍സ്. സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ അന്വേഷണത്തിലേക്ക് കടക്കു. ഡിജിപിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറിയിട്ടില്ല.