നഗ്നദൃശ്യങ്ങൾക്ക് വേണ്ടി കാരവാനിൽ ഒളിക്യാമറ; രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമാ സെറ്റുകളിലെ കാരവാനുകളിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പ്രശസ്ത നടി രാധിക ശരത്കുമാർ വെളിപ്പെടുത്തി.

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. – ഏഷ്യാനെററ് ന്യൂസിന്‍റെ ‘നമസ്തേ കേരള’ത്തിലായിരുന്നു അവരുടെ തുറന്നുപറച്ചിൽ.

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്.

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞുവെന്നും രാധിക പറഞ്ഞു.

ഈ സംഭവം  കണ്ട് ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക കൂട്ടിച്ചേർത്തു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ല.

നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. ഒട്ടേറെ പെണ്‍കുട്ടികള്‍ തന്‍റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. നാളെ മാറ്റി നിര്‍ത്തുമോ എന്ന് ഭയന്നാണ് മലയാള സിനിമയില്‍ കാരവാന്‍ വന്നതിന് ശേഷം പ്രശ്നമില്ലെന്ന് നടി ഉര്‍വ്വശി പറയുന്നത്.

ആരോപണ വിധേയനായ നടൻ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.

വളരെ സീനിയറായിട്ടുള്ള നടിയാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞതെന്ന് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു സി സി അംഗം ദീദി ദാമോദരൻ പ്രതികരിച്ചു.

‘ഈ സാക്ഷ്യങ്ങളൊക്കെ സർക്കാരിന്‍റെ കയ്യിൽ നാലര വർഷം മുൻപ് കിട്ടിയിട്ടും ജസ്ററിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടി വരും ഉണർന്നു പ്രവർത്തിക്കാനെന്ന് അവർ ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. എന്നിട്ടും കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നില്ല. കാരവനുകളിൽ ഇപ്പോഴും റെക്കോർഡിംഗ് നടക്കുന്നുണ്ടാവുമെന്ന സാമാന്യ ബോധമെങ്കിലും വേണം. എത്രയും പെട്ടെന്ന് കർശന നടപടിയെടുക്കണം”- അവർ ആവശ്യപ്പെട്ടു.

രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ലെന്നും അവരുടെ നിശബ്ദത കുററകൃത്യങ്ങൾക്ക് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തതെന്നും പ്രസിദ്ധ ഡബ്ബിങ്ങ് അർട്ടിസ്ററായ ഭാ​ഗ്യലക്ഷ്മി ചോദിച്ചു.എന്തുകൊണ്ട് അവരന്ന് തന്നെ പുറം ലോകത്തെ അറിയിച്ചില്ല.ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. പൊലീസിൽ അവർ പരാതി നൽകണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാം.

ചെന്നൈ ന​ഗരത്തിൽ ഏറ്റവും സ്വാധീനം ഉള്ള വ്യക്തിയാണ് രാധിക ശരത് കുമാർ. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമാ മേഖലയിൽ വളരെ സ്വാധീനം ഉള്ള ആളാണ്. സ്ത്രീകൾക്ക് നേരെ ഇത്തരം അക്രമം നടക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ടും അവർ അത് പൂഴ്ത്തി വച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത് ? ആവർ ചോദിച്ചു.