സി പി എമ്മും ശവഭോജനവും എം. എൻ. വിജയനും…..

കൊച്ചി : രക്തസാക്ഷികളെ വഞ്ചിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ സംഘപരിവാറുമായി സി പി എം രഹസ്യബന്ധം പുലർത്തുന്നത് ഇന്ന് പൊതുജനങ്ങൾക്ക് മാത്രമല്ല പാർട്ടി അണികൾക്കും അറിയാമെന്ന് എഴുത്തുകാരനും സാമൂഹിക വിമർശകനുമായ സി.ആർ. പരമേശ്വരൻ.

പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പുരോഗമന കലാസാഹിത്യ സംഘം എം എൻ വിജയനെ തങ്ങളുടെ ദേവതാഗണത്തിലേക്ക് പുനരാവാഹിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് അവർ കുറേക്കാലമായി നടത്തുന്ന അശ്ലീല നടപടികളുടെ തുടർച്ചയാണ്. അത് ഇപ്പോൾ ഒരു തരം ശവഭോജനത്തിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നിരിക്കുന്നു എന്ന് മാത്രം.

സാംസ്കാരികമായ ആളെക്കൂട്ടൽ (co-opting ) കേരളത്തിൽ ഏറ്റവും വിദഗ്ധമായി നടത്തുന്നത് സിപിഎമ്മും ജമാഅത്ത് ഇസ്ലാമിയുമാണ്. ജമാഅത്ത് ഇസ്ലാമി വളരെ മാന്യമായാണ് അത് ചെയ്തിരുന്നത്.എന്റെ വ്യക്തിപരമായ അനുഭവമാണ് പറഞ്ഞത്. ഒന്നര പതിറ്റാണ്ടിനു മുമ്പ് ഞാൻ അവരുടെ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചുകൊണ്ടിരുന്നപ്പോൾ തികഞ്ഞ ഒരു മൗദൂദിസ്റ്റ് വിരുദ്ധൻ ആണെന്ന് ദ്യോതിപ്പിക്കുന്ന എന്റെ ലേഖനങ്ങൾ പോലും അവർ ഒരു തിരുത്തലുമില്ലാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അത്തരം ഒരു മഹാമനസ്കത എന്റെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന നക്സലൈറ്റുകളിൽ നിന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല. കുറച്ചുകാലത്തെ ഇടപഴകലിൽ നിന്നും നേതാക്കന്മാരുടെ സൗഹൃദ സന്ദർശനങ്ങളിൽ നിന്നും ഞാനൊരു ജിഹാദിസ്റ്റ് വിരുദ്ധനാണെങ്കിലും മുസ്ലിം വിരുദ്ധനല്ലെന്ന് ശരിയായി മനസ്സിലാക്കിയിട്ടുള്ളവരും അവരായിരിക്കും. വളരെ അന്തസ്സുണ്ടായിരുന്ന ആ ബന്ധം പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ അവസാനിപ്പിച്ചത് ഞാൻ തന്നെയാണ്.

എന്നാൽ,സി.പി.എമ്മിന്റെ ആളെ കൂട്ടൽ ആദ്യന്തം ഞാൻ മുൻപ് പറഞ്ഞത് പോലെ ശവസദ്യകളുടെ തുടർച്ചയാണ്. എന്തിനാണ് അവർ യാതൊരു തത്വദീക്ഷയും ഇല്ലാതെ ഒരു കാലത്ത് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആയിരുന്ന ജീവിച്ചിരിക്കുന്ന എഴുത്തുകാരെയും, ജീവിച്ചിരുന്ന കാലത്ത് പരസ്പരം നിശിതമായി എതിർത്ത് പോന്നിരുന്ന അന്തരിച്ച പ്രമുഖ എഴുത്തുകാരെയും കലാകാരന്മാരെയും തങ്ങളുടെ അനാശാസ്യസംഘത്തിലേക്ക് co-opt ചെയ്യുന്നത്?

കാരണം, മഹത്തായ കലയ്ക്കും സംസ്കാരത്തിനും സാഹിത്യത്തിനും അതുല്യമായ വിമലീകരണ ശക്തിയുണ്ട് എന്ന് ഇവർക്ക് അറിയാം. ആ വിമലീകരണ ശക്തിയെ കുറിച്ചാണ്

‘ഉജ്ജ്വലനിമേഷത്തിലെ ഹൃത്തിൻ –
ദർശനങ്ങളെക്കൈപ്പകർത്തീടിൽ
ശുദ്ധമാക്കിടാമൂഴിയെയൊറ്റ
ശ്ശുഭ്രപുഷ്പത്തിൻ നീഹാരനീരാൽ’
എന്ന് വൈലോപ്പിള്ളി പറഞ്ഞത്.

ആ വിധത്തിൽ വലിയ ശക്തിവാഹകരും ആധികാരികത ഉള്ളവരും ആണ് മഹാന്മാരായ കലാകാരന്മാരും എഴുത്തുകാരും.ഇന്ന് സി.പി.എം ന്റെ അന്തസ്സത്ത മുഴുവനായി ജീർണ്ണിച്ചതാണ്. കുടിയൊഴിക്കൽ’ എന്ന കൃതിയുടെ അവസാനത്തിൽ 71 കൊല്ലം മുൻപ് വൈലോപ്പിള്ളി സഖാക്കൾക്ക് കൊടുത്ത പാർട്ടിജീർണതയെ കുറിച്ചുള്ള ചില താക്കീതുകൾ ഉണ്ട്. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആ ജീർണ്ണതകളെയെല്ലാം നൂറിരട്ടിയായി ആയിരം ഇരട്ടിയായി സാക്ഷാത്കരിച്ചിരിക്കുന്നു.ഈ ജീർണ്ണസത്തയെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ മഹത്തായ കല പോലുള്ള ഒരുപാട് സംസ്കാരനീതിമത്കരണഉപാധികൾ വേണം. അതിന് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മഹാന്മാരായ കലാകാരന്മാരുടെ ആധികാരികത ദുരുപയോഗിക്കാം.

പാർട്ടിയുടെ ബ്രാഞ്ച് അംഗം മുതൽ പോളിറ്റ് ബ്യൂറോ അംഗം വരെ ഉള്ളവർ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ബാങ്ക്കൊള്ളയോ അനധികൃത ക്വാറിയിങ്ങോ പോലുള്ള ഏതെങ്കിലും വമ്പൻ അഴിമതിയിൽ ഭാഗഭാക്കാകാനാണ്.പലയിടത്തും സഖാക്കൾ സഖിണികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. എന്നിട്ട് അതൊക്കെ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കിത്തീർക്കുന്നു.

സഖാക്കൾ മയക്കുമരുന്ന് വിൽക്കുന്നു. കേരളത്തിൽ എന്ത് ക്രിമിനൽ കുറ്റം നടന്നാലും അതിൽ ഏതെങ്കിലും സഖാവിന്റെ പങ്കാളിത്തമോ സഹായമോ അനിവാര്യമാണെന്ന നിലയായിരിക്കുന്നു. കേരളം ഭരിക്കുന്ന കണ്ണൂർ മാഫിയ അംഗങ്ങൾ എല്ലാം തന്നെ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കുറ്റകൃത്യങ്ങളുടെ ഉടമസ്ഥരാണ്. ദശലക്ഷക്കണക്കിന് ഉള്ള കേരളത്തിലെ തൊഴിൽരഹിതപ്പടയെ പരിഹസിച്ചുകൊണ്ട് എല്ലാ ഉദ്യോഗങ്ങളിലും കഴിവിന്റെ കാര്യത്തിൽ നാലാംകിടക്കാരായ കുട്ടിസ്സഖാക്കളും അച്ചികളും കയറിപ്പറ്റിയിരിക്കുന്നു.

ധൂർത്തടിച്ച് ധൂർത്തടിച്ച് കേരള ഖജനാവ് മുൻപൊരിക്കലും സംഭവിക്കാത്ത വിധം കാലിയായിരിക്കുന്നു. അവരുടെ മുഖ്യമന്ത്രി തന്നെ സ്വർണ്ണക്കടത്തും റിവേഴ്സ് ഹവാലയും പോലുള്ള രാജ്യദ്രോഹക്കുറ്റങ്ങളിൽ ആരോപിതനാണ്. കരിമണൽ എന്ന് പൊതുസ്വത്ത് കൊള്ളയടിക്കാനും പരിസ്ഥിതിദൂഷണം നടത്താനും ഉള്ള മൗനാനുമതിയുടെ പേരിൽ അദ്ദേഹത്തിനും മകൾക്കും കോടിക്കണക്കിന് രൂപ മാസപ്പടിയോ മൊത്തപ്പടിയോ ആയി കർത്താവിൽ നിന്ന് കിട്ടുന്നതായി ആദരണീയമായ ഒരു ക്വാസി ജുഡീഷ്യൽ ബോഡി തന്നെ അതിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നു.

അങ്ങിനെ എത്ര കർത്താക്കന്മാർ? സി.പി.എമ്മിന്റെ കയ്യിൽ 1969 മുതലുള്ള നൂറുകണക്കിന് കൊലപാതകങ്ങളിലെ ചോരയുടെ കറയുണ്ട്. അത് കഴുകിക്കളയാൻ അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചാലും ആവില്ല. പാർട്ടിക്ക് നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളെ സമ്മാനിച്ച് ശത്രുപക്ഷത്തുള്ളത് സംഘപരിവാറാണ്. നിരവധി ഗുരുതരമായ അഴിമതി കേസുകളിൽ നിന്നും കൊലക്കേസുകളിൽ നിന്നും രക്ഷപ്പെടാൻ ഈ രക്തസാക്ഷികളെ വഞ്ചിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ സംഘപരിവാറുമായി പാർട്ടി രഹസ്യബന്ധം പുലർത്തുന്നത് ഇന്ന് പൊതുജനങ്ങൾക്ക് മാത്രമല്ല പാർട്ടി അണികൾക്കും അറിയാം.

ഇങ്ങനെ മനുഷ്യന് സങ്കൽപ്പിക്കാൻ ആവുന്ന സകലമാന സാമൂഹ്യ- സാമ്പത്തിക പാപങ്ങളുടെയും കറ കഴുകിക്കളയാൻ വേണ്ടിയാണ് പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തിക്കുന്നത് തന്നെ.

ആ ലക്ഷ്യം വച്ച് അവർ സകല സാംസ്കാരിക ആയുധങ്ങളും പ്രയോഗിക്കും. അലസതയും മറവിയും ഉള്ള അണികളുടെയും ജനങ്ങളുടെയും മുകളിലാണ് എന്നതുകൊണ്ട് ആ ശ്രമങ്ങൾ മിക്കവാറും വിജയിക്കും. ഈ ഭരണകൂടത്തെ നീതിമത്കരിക്കാൻ അവർ ഉത്തരേന്ത്യയിൽ നിന്ന് ലോകപ്രശസ്തരായ സംഗീതജ്ഞരെയും കലാകാരന്മാരെയും സിനിമാതാരങ്ങളെയും നർത്തകികളെയും പത്രപ്രവർത്തകരെയും ജെ. എൻ.യു വിലെ പല തലമുറകളിലെയും പെട്ട കോപ്പന്മാരെയും കോപ്പികളെയും കൊണ്ടുവരും. കനത്ത കൂലിക്ക് പുറമെ പാരിതോഷികമായി കിട്ടിയ ഓരോ കിലോ എക്സ്പോർട്ട് ക്വാളിറ്റി മൂന്നാർ തേയിലയും ആലപ്പുഴ ചെമ്മീനും കൊല്ലം കശുവണ്ടിയും പെട്ടിയിൽ വച്ച് ആ മഹാനുഭാവർ വടക്കോട്ട് തിരിച്ചു പറക്കും. ഡൽഹിയിൽ ചെന്ന് ‘കേരളം ഇന്ത്യയിലെ ഒരേ ഒരു പച്ചത്തുരുത്ത്’ എന്ന് പറഞ്ഞ് ഫീച്ചറുകൾ എഴുതും.

കേരളത്തിനുള്ളിൽ ആകട്ടെ, പണ്ടുകാലത്ത് കമ്മ്യൂണിസത്തിന്റെ ശത്രുക്കളോ കമ്മ്യൂണിസത്തോട് വിമുഖരോ ആയിരുന്ന, ഇന്ന് സർഗാത്മകതയുടെ കറവ വറ്റിയ ടി. പത്മനാഭനെയും സക്കറിയെയും അടൂർ ഗോപാലകൃഷ്ണനെയും ഒക്കെ ഇവർ വാടക കൊടുത്ത് വാങ്ങും . വാടകക്കല്ലെങ്കിൽ, ത്യാഗധനരായിരുന്ന നിരവധി നേതാക്കൾ ജീവനോടെ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവകാലത്ത് പാർട്ടിയുടെ ശത്രുക്കളോ പാർട്ടിയോട് ഉദാസീനരൊ ആയിരുന്ന ഇവർക്ക് അതിന്റെ ഈ ജീർണ്ണകാലത്ത് പാർട്ടിയിൽ എന്ത് കാര്യം? അവിടെയാണ്, വൈലോപ്പിള്ളി പറഞ്ഞ പോലെ മഹത്തായ കലയും സംസ്കാരവും ഏതഴുക്കിനെയും വിമലീകരിക്കും എന്ന പ്രായോഗിക തത്വം പ്രധാനമാവുന്നത്. പണ്ടുകാലത്ത് മഹത്തായ സംഭാവനകൾ നൽകിയ ഒരു കലാകാരന്റെയും സാംസ്കാരിക നായകന്റെയോ വാക്കുകൾക്കും സാന്നിധ്യത്തിനും നീതിമത്ക്കരണത്തിനും ഒരു ലക്ഷം അന്തംകമ്മി ന്യായീകരണ തൊഴിലാളികളുടെ ശക്തിയുണ്ട്.

സമകാലികർക്കും വിമലീകരിക്കാൻ പറ്റാത്ത വിധത്തിൽ അത്രയധികം അഴുക്കുള്ളതു കൊണ്ടാണ് ഇവർ വിദൂരഭൂതകാലത്തിൽ നിന്ന് ഗാന്ധിജിയെയും നാരായണഗുരുവിനെയും അംബേദ്കറെയും കുമാരനാശാനെയും ഒക്കെ ഇറക്കുമതി ചെയ്യുന്നത്. അല്ലെങ്കിൽ ജീവിച്ചിരുന്ന കാലത്ത് ഈ മഹാത്മാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും കമ്മ്യൂണിസ്റ്റ് പാർട്ടി അവരെയും എങ്ങനെയാണ് കണ്ടിരുന്നത്? ഹിന്ദുത്വക്കാർ ഗാന്ധിജിയെ ശാരീരികമായി തീർത്തു എങ്കിൽ അഞ്ചാറു മാസത്തിനു ശേഷം കൽക്കത്താ തീസിസ് എന്ന രാഷ്ട്ര ഛിദ്രീകരണ തീവ്രവാദപദ്ധതി ഉപയോഗിച്ച് അദ്ദേഹത്തിന്റെ ആത്മാവിനെ തകർത്തവരാണ് ഇവർ. നാരായണഗുരുവിനെയും ആശാന്റെയും കാലത്ത് പാർട്ടി രൂപീകരിക്കപ്പെട്ടിരുന്നില്ല.

പക്ഷേ പാർട്ടി ബുദ്ധിജീവികൾ എല്ലാകാലത്തും ഇവരെ ബൂർഷ്വാ ഏജന്റ് മാരായാണ് കണ്ടിരുന്നത്. അതുപോലെതന്നെ വിലകുറച്ചാണ് ഇവർ ഗാന്ധിജിയെയും അംബേദ്കറിനെയും എല്ലാ കാലത്തും കണ്ടിരുന്നത്. ഇപ്പോൾ ശ്ലാഘിക്കുന്ന നെഹ്റുവിനെ ‘ബൂർഷ്വാസിയുടെ കാവൽപ്പട്ടി’ എന്ന ഓമനപ്പേരിട്ടാണ് സ്ഥിരമായി ഇവർ വിളിച്ചു പോന്നത്. തിരിച്ച് ഗാന്ധിജിയും അംബേദ്കറും എത്ര പരിഹാസ്യമായ പ്രസ്ഥാനമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വീക്ഷിച്ചിരുന്നത് എന്നും നമുക്കെല്ലാം അറിയാം. നല്ലൊരു പരിഹാസിയായിരുന്ന ഗാന്ധിജിയുടെ ഏറ്റവും തീക്ഷ്ണമായ പരിഹാസങ്ങൾ ലക്ഷ്യമാക്കിയിരുന്നത് നയവഞ്ചകരായിരുന്ന കമ്മ്യൂണിസ്റ്റുകാരെയാണ്.

ഇപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ സിപിഎം co-opt ചെയ്തിരിക്കുന്ന ഒ. വി.വിജയന്റെ രാഷ്ട്രീയം എന്തായിരുന്നു? സി.പി.എമ്മിനെ തന്നെയല്ല കമ്മ്യൂണിസത്തെ തന്നെ എം.ഗോവിന്ദനെക്കാളും സി.ജെ. തോമസിനെക്കാളും തീവ്രമായും സാർവദേശീയഉൾക്കാഴ്ചയോടെയും പരമപുച്ഛത്തോടെയും വിമർശിച്ചിരുന്ന ആളാണ് ഒ. വി.വിജയൻ. ‘ 50 കൊല്ലമായി മാർക്സിസത്തിന്റെ ജഡാവശിഷ്ടങ്ങൾ വിപ്ലവത്തിന്റെ കള്ള പേരും പറഞ്ഞ് അരങ്ങു തകർക്കുന്നു ‘എന്നാണ് 1957 നു ശേഷമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഒ വി വിജയൻ വിശേഷിപ്പിച്ചത്.അതുപോലെ തന്നെയായിരുന്നു വികെ എന്നും.

കേരള കമ്മ്യൂണിസത്തിന്റെ ഹീനതയുടെ കാതൽ അടങ്ങിയിരിക്കുന്ന ‘ചാത്തൻസ് കഥകൾ’ മാത്രമല്ല, സുഹൃത്തുക്കളോട് പറഞ്ഞിരുന്ന അച്ചടിക്കാൻ കൊള്ളാത്ത ചില വീരനായകരെ കുറിച്ചുള്ള തീവ്രഫലിതങ്ങളും അദ്ദേഹം പാർട്ടിയെ എങ്ങനെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ ഇന്ന് അവരെ ഏറ്റെടുത്തിരിക്കുന്ന ഈ നീചന്മാരുടെ കയ്യിൽ ആ പാവങ്ങളുടെ ഗതി നോക്കൂ. പിണറായി വിജയനെ പോലെ ഒരാളുടെ ഉച്ഛിഷ്ടം കഴിച്ചു ജീവിക്കുന്നവരുടെ തന്നെ പ്രസംഗ വിഷയമാകാൻ വിധിക്കപ്പെട്ട ദൈന്യാവസ്ഥയിലാണ് ഗാന്ധിജിയും, അംബേദ്കറും,നാരായണഗുരുവും കുമാരനാശാനും ,ഒ. വി. വിജയനും,വി. കെ. എന്നും ഒക്കെ. ‘വലിയ മഹാന്മാരായിരുന്ന ഗാന്ധിജിയും, അംബേദ്കറും,നാരായണഗുരുവും കുമാരനാശാനും ,ഒ. വി. വിജയനും,വി. കെ. എന്നും ഒക്കെ നമ്മുടെ സ്വന്തം ആളുകളാണ്’ എന്ന് പ്രസംഗിച്ചു കഴിഞ്ഞാൽ ആ ആധികാരികതയുടെ മറവിൽ എന്തു തെണ്ടിത്തരവും ചെയ്യാമെന്നാണ്.

പിണറായിസ്റ്റുകളുടെ നിരന്തരപീഡനങ്ങൾ കൊണ്ടാണ് എം.എൻ വിജയൻ അകാലമൃത്യു വരിച്ചത് എന്ന് നമുക്കറിയാം.ആ എം എൻ വിജയനെ തന്നെ തങ്ങളുടെ പാർട്ടിയിലെ അഴിമതിക്കാരെയും കൊലയാളികളെയും വിമലീകരിക്കാൻ ഉപയോഗിക്കാൻ തുടങ്ങുന്നു എന്നിടത്തോളം എത്തിയിരിക്കുന്നു സിപിഎമ്മിന്റെ അധ:പതനം വാസ്തവത്തിൽ പുകാസയുടെ മുൻഗാമികൾ ആയിരുന്ന ഇന്ത്യൻ പുരോഗമന സാഹിത്യ സംഘം (IPWA ), IPTA, ജീവൽസാഹിത്യ സംഘം എന്നിവയുടെ പേരുകൾ പോലും ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘക്കാർ ഉപയോഗിക്കാൻ പാടില്ലാത്തതാണ്.യാന്ത്രികതയുള്ളവരും പാർട്ടി വിധേയരായവർ ആയവരും മാത്രമേ അക്കാലത്തെ ഈ സംഘടനകളിലും ഉണ്ടായിരുന്നള്ളു എങ്കിലും ആദരണീയമായ ഒരു പാരുഷ്യവും ആദർശദാർഢ്യവും ആ സംഘടനകളിൽ ഉണ്ടായിരുന്നു.

എണ്ണത്തിലും വണ്ണത്തിലും എത്ര ശുഷ്കമായാലും പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും ഒരു ഒത്തുതീർപ്പിനും അവർ തയ്യാറായിരുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നല്ല, തങ്ങളോട് ആശയപരമായി യോജിക്കാത്ത ഒരാളെയും ഇന്നത്തെ ഹീനർ ചെയ്യുന്നത് പോലെ അവർ അവരുടെ സംഘടനയോട് അടുപ്പിച്ചിരുന്നില്ല. തങ്ങളുടെ ആശയങ്ങളോട് പൂർണ്ണമായും യോജിക്കാത്തവരോട് ,അവർ മാരാരേ പോലെയോ ചങ്ങമ്പുഴയെ പോലെയോ സഞ്ജയനെ പോലെയോ അനുഭാവിയായിരുന്ന മുണ്ടശ്ശേരിയെ പോലെയൊ പ്രബലരാണ് എങ്കിൽ പോലും, സംഘർഷത്തിൽ ഏർപ്പെടാൻ അവർ അല്പം പോലും മടി കാണിച്ചിരുന്നില്ല .

കമ്മ്യൂണിസ്റ്റ് വിഭാഗീയതയും യാന്ത്രികതയും ഉണ്ടായിരുന്നെങ്കിലും 1930 കൾ മുതൽ ഈ സംഘടനകളിലും സഹോദര സംഘടനകളിലും പ്രവർത്തിച്ചിരുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഭാവനകൾ അമൂല്യമായിരുന്നു. ഹിന്ദിയിലെയും മലയാളത്തിലെയും ചരിത്രം സൃഷ്ടിച്ച നാടക സിനിമ പ്രവർത്തകർ മിക്കവാറുംIPTA സംസ്കാരത്തിന്റെ പ്രതിനിധികളായിരുന്നു എന്ന് അഭിനനന്ദിച്ച് പറയാതിരിക്കാൻ ആകുകയില്ല.ഈ കൂട്ടത്തിൽ കെ.പി. എ.സി.യുടെ പേര് പ്രത്യേകം എടുത്തു പറയണം. കൽക്കത്ത തീസിസിന്റെയും പുന്നപ്ര വയലാർ സമരത്തിന്റെയും കടുത്ത പരാജയങ്ങൾക്ക് ശേഷം മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഇരയായി പാർട്ടി ആസന്നമരണയായപ്പോൾ അതിനെ പുനർജീവിപ്പിച്ചത് കെ പി എ സി യുടെ ജനകീയ നാടകങ്ങളാണ് എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

നമ്മുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന സിനിമ -നാടകഗാനങ്ങൾ മിക്കതും കെ പി എ സി പോലുള്ള സാംസ്കാരിക സംഘങ്ങളുടെ സൃഷ്ടിയാണ്. ആ കാലഘട്ടത്തിന്റെ ചരിത്രം എല്ലാ പുരോഗമനവാദികളായ മലയാളികളുടെയും പൈതൃകമാണ്. പിണറായിയെ പുകഴ്ത്താൻ തയ്യാറുള്ള ഏത് നാറിയെയും ആദരിച്ചിരുത്താൻ മടിയില്ലാത്ത, ക്രോണി മുതലാളിത്തപിണറായിസ്റ്റുകളുടെ വാഴ്ത്തുപാട്ടുകാർ നിറഞ്ഞ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘം ആ ലെഗസിയെയും തൊട്ട് അശുദ്ധമാക്കാൻ പാടില്ലാത്തതാണ്.

ആത്മാവുണ്ടെന്നും ആത്മാവുകൾക്ക് ശിക്ഷാശക്തിയുണ്ടെന്നും പറയുന്നത് അന്ധവിശ്വാസമാണ്. മറിച്ചായിരുന്നെങ്കിൽ, ഗാന്ധിജിയുടെയും നാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും അംബേദ്കറുടെയും വൈലോപ്പിള്ളിയുടെയും ചങ്ങമ്പുഴയുടെയും ഓ വി വിജയന്റെയും വി കെ എന്നിന്റെയും ആത്മാവുകൾ അവരെ അവലംബിച്ച് ഇന്ന് നീചകർമ്മം ചെയ്യുന്ന ഈ പുകാസക്കാരെ പിച്ചിച്ചീന്തുമായിരുന്നു. കഴിഞ്ഞ വാക്യത്തിൽ പറഞ്ഞ മഹാന്മാരിൽ നിന്ന് അല്പം വ്യത്യസ്തരായിരുന്നു സുകുമാർ അഴീക്കോടും എം എൻ വിജയനും.

അവരാണ് പിണറായിസത്തിന്റെ ശൈശവദശയിൽ അതിന് വെള്ളവും വളവും കൊടുത്തു വളർത്തിയത്. ഇന്ന് നാം കാണുന്ന ലക്ഷക്കണക്കിന് വരുന്ന ന്യായീകരണത്തൊഴിലാളികളുടെ ആദിരൂപങ്ങളും അവരായിരുന്നു.എം എൻ വിജയന് അവസാനകാലത്ത് തന്റെ പാപത്തിന് സ്വന്തം ശിഷ്യന്മാരിൽ നിന്നു തന്നെ കടുത്ത ശിക്ഷ ലഭിച്ചിരുന്നു. അദ്ദേഹം ചെയ്ത പാപഫലം തീർന്നിട്ടില്ലായിരിക്കാം . അതുകൊണ്ടാകാം അന്ന് അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയവർ തന്നെ അദ്ദേഹത്തിന്റെ സ്മൃതി ജാഥയുമായി പുറപ്പെട്ടിരിക്കുന്നത്.

അദ്ദേഹം ഏത് അളവിൽ പാപിഷ്ഠനായിരുന്നു എന്നതിനെ കുറിച്ച് പിന്നെ.