മദ്യനയക്കോഴ: സർക്കാരിനെ രക്ഷിക്കാൻ ബാറുടമകൾ

കൊച്ചി : സർക്കാരിൻ്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമായി മാററം വരുത്താൻ നടത്തുന്ന നീക്കത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതിനിടെ, നിലപാടിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടനാ നേതാവ്.

ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ പുതിയ സന്ദേശവുമായി രംഗത്തെത്തി. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു, കോഴകൊടുക്കാൻ അല്ല എന്നാന് അദ്ദേഹത്തിൻ്റെ പുതിയ നിലപാട്.

സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് വിവാദ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത് എന്ന് വിശദീകരിക്കുന്നു. സർക്കാരിൻ്റെയും ബാർ ഉടമകളുടെയും മുഖം രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ പുതിയ നിലപാട് എന്ന് വ്യക്തം

സന്ദേശം വിവാദമായതിനു ശേഷം, അനിമോൻ നടത്തുന്ന ആദ്യപ്രതികരണമായിരുന്നു ഇത്.അനുകൂല മദ്യനയം രൂപീകരിക്കുന്നതിന് കോഴ നൽകാനായി ബാർ ഉടമകൾ 2.5 ലക്ഷം രൂപ വീതം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള,അദ്ദേഹത്തിൻ്റെ ശബ്ദസന്ദേശമാണ് ഇടതുമുന്നണി സർക്കാരിനെയും എക്സൈസ് മന്ത്രി എം. ബി. രാജേഷിനെയും വെട്ടിലാക്കിയത്.

ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. സംഭവത്തിൽ ഗൂഢാലോചന സംശയിച്ചും അന്വേഷണമാവശ്യപ്പെട്ടും എക്സൈസ് മന്ത്രി രാജേഷ് ഡിജിപിക്കു കത്തു നൽകിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മന്ത്രിമാരായ എം.ബി.രാജേഷിനും മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്ക് ഉണ്ടെന്നും ഇതുസംബന്ധിച്ച്
ജു‍ഡീഷ്യൽ അന്വേഷണം വേണമെന്നും യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മദ്യനയ മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പോസ്ററിട്ടു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മുഴുവൻ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

അനിമോന്റെ വിവാദ ശബ്ദസന്ദേശം താഴെ ചേർക്കുന്നു:

‘ഇലക്‌ഷൻ കഴിഞ്ഞാലുടൻ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. 2.5 ലക്ഷം രൂപവച്ചു കൊടുക്കാൻ പറ്റുന്നവർ അക്കാര്യം രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക.’

എന്നാൽ, ഈ സന്ദേശം തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നുവെന്ന് ബാറുടമകൾക്കുള്ള വാട്സാപ് സന്ദേശത്തിൽ അനിമോൻ പറയുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.