ബംഗ്ലാദേശിൽ വീണ്ടും കലാപം; 50 പേർ മരിച്ചു

ധാക്ക: സർക്കാർ ജോലികൾക്കുള്ള സംവരണം സുപ്രിംകോടതി എടുത്തുകളഞ്ഞെങ്കിലും ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരം വീണ്ടും ആളിക്കത്തുന്നു.പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ അമ്പതിലധികം പേർ മരിച്ചു. ഇതോടെ ജൂണിൽ ആരംഭിച്ച് സമരത്തിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു.

കോടതിയുടെ നീക്കം താൽക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ സമരത്തിലാണ് സംഘർഷം ആരംഭിച്ചത്.

1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ നേരത്തെ നൽകിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം.

Students call for 'non-cooperation' movement in Bangladesh, demand PM  Sheikh Hasina's resignation

 

2018-ൽ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ ശക്തമായ സമരം നടക്കുകയും സർക്കാർ പ്രക്ഷോഭകർക്കു മുന്നിൽ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സർക്കാർ പിൻവലിച്ച സംവരണം ജൂൺ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയായിരുന്നു. അതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സമരത്തിലേക്ക് കടന്നു.

സർക്കാരുമായി നിസഹകരണം പ്രഖ്യാപിപ്പിച്ച് പ്രതിഷേധക്കാർ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാർഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉൾപ്പെടെ ഇടിച്ച് കയറുകയും സംഘർഷം ആരംഭിക്കുകയുമായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 6മണി മുതൽ രാജ്യമെമ്പാടും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സർക്കാർ. ‘ഇപ്പോൾ പ്രതിഷേധിക്കുന്നവർ വിദ്യാർത്ഥികളല്ല തീവ്രവാദികളാണ്’ എന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടത്. അവരെ ശക്തമായി അടിച്ചമർത്തണമെന്നും ഹസീന ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രധാന സേനാവിഭാഗങ്ങളുടെ തലവന്മാരുമായി നടത്തിയ ചർച്ചയിൽ രാജ്യത്തെമ്പാടും പുതിയ ആക്രമണം ആരംഭിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിലയിരുത്തിയത്.

Bangladesh Quota Protests: Violence Escalates with Fatalities - EFE Noticias

 

വിദ്യാർത്ഥികളെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചർച്ചയ്ക്കു വിളിച്ചെങ്കിലും വിദ്യാർഥികൾ അത് നിരസിച്ചു. അവർ സർക്കാരിന്റെ രാജി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.

വിദ്യാഭ്യാസമന്ത്രി മോഹിബിൽ ഹസൻ ചൗധുരി നൗഫൽ, മേയർ റസൗൾ കരിം ചൗധുരി എന്നിവരുടെ വീടുകൾ അക്രമിക്കപ്പെട്ടിരുന്നു. അതിന്റെ തിരിച്ചടിയായി പ്രതിപക്ഷത്തുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാക്കളും ആക്രമിക്കപ്പെട്ടു.