കൊച്ചി : എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന്‍ മുതലാളിയും തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്.എന്നാല്‍ സിനിമയിലെ സ്ഥിതി വിപരീതമാണ്.കോടികള്‍ കൊടുക്കണം,കാലും പിടിക്കണം എന്ന അവസ്ഥ – ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശ്രീകുമാരന്‍ തമ്പി വിമര്‍ശിക്കുന്നു.
സിനിമാ നിര്‍മാതാക്കള്‍ തമ്മിലെ പോര് മുറുകുന്നതിനിടെ ആണ് കവിയും സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്.
അവിടെ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ് ധരേയും തീരുമാനിക്കുന്നതുപോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം.
അഭിനേതാക്കൾ സ്വന്തമായി പടം എടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമ്മാണരംഗത്തു വരണം. എങ്കിൽ മാത്രമേ നിർമ്മാതാവിന്റെ അവസ്ഥ അവർ മനസ്സിലാക്കൂ.
കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്.