ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുകളില്‍ ഒരു അധികാര കേന്ദ്രത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ല. പാര്‍ലമെന്റാണ് പരമോന്നതം-ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന ഒരു ചടങ്ങിനിടെ,സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളിലെ സമയപരിധി നിര്‍ദേശിക്കലടക്കമുള്ള സുപ്രീംകോടതിയുടെ സമീപകാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഈ ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.
പാര്‍ലമെന്റ് പരമോന്നതമാണ്.അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടന എന്തായിരിക്കണമെന്നതിന്റെ ആത്യന്തിക ചുമതലക്കാര്‍.അതിന് മുകളില്‍ ഒരു അധികാരവും പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഒരു പ്രധാനമന്ത്രിയോട് 1977-ല്‍ ജനങ്ങൾ കണക്കു ചോദിച്ചു. അതിനാല്‍, ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട – ഭരണഘടന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണം എന്നതിലെ പരമാധികാരികള്‍ അവരാണ്- അദ്ദേഹം പറഞ്ഞു.