ചെന്നൈ:: അടുത്ത അധ്യയനവര്‍ഷം മുതല്‍ തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് നീക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.
സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുടെ പേരിന്റെ കൂടെ ജാതിപ്പേര് നല്‍കരുതെന്നാണ് ഉത്തരവ്.
ജാതിപ്പേരുകൾ നാലാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്നും നീക്കം ചെയ്തില്ലെങ്കിൽ സ്ഥാപനത്തിന്റെ അംഗീകാരം പിൻവലിക്കുമെന്നും ജസ്റ്റിസ് ഡി.ഭാരത ചക്രവര്‍ത്തിയുടെ ഉത്തരവിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ.ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി.
സൗത്ത് ഇന്ത്യന്‍ സെങ്കുന്ത മഹാജനസംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ തെരുവുകളുടെ പേരില്‍നിന്ന് ജാതി സൂചിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കികൂടേയെന്ന് ഹൈക്കോടതി മുൻപ് സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സമാന ആവശ്യം ഉന്നയിച്ച് കോടതി ഉത്തരവിട്ടത്.