കൊച്ചി: ലഹരി പരിശോധനയ്ക്ക് കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയ പൊലീസ് പോലീസ് സംഘത്തെ വെട്ടിക്കാൻ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടി.പിന്നീട്
ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെട്ടു.
ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിയ പൊലീസ് സംഘം ഷൈൻ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു. പിന്നാലെ 314-ാം നമ്പർ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഷൈൻ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി.
പിന്നാലെ അവിടെനിന്നു നീന്തൽ കുളത്തിന് സമീപമെത്തിയ ഷൈൻ പടിക്കെട്ടുകളിലൂടെ ഓടിയിറങ്ങിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പൊലീസെത്തിയ വിവരം ഷൈനിന് ചോർന്നു കിട്ടിയോ എന്ന് പൊലീസിന് സംശയമുണ്ട്. ഷൈനിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി 10.48ഓടെ കലൂർ ലിസി ജംഗ്ഷനിലെ പിജിഎസ് വേദാന്ത എന്ന ഹോട്ടലിലാണ് സംഭവം. ഒന്നുകിൽ നടൻ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.
നേരത്തെ സിനിമ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് തന്നെ അപമാനിച്ച നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു.ഫിലിം ചേംബർ, താര സംഘടനയായ അമ്മയുടെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി എന്നിവക്ക് വിൻസി അലോഷ്യസ് പരാതി നൽകി.
നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.നടപടി ഉണ്ടാവുമെന്ന് എക്സൈസ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു.