April 16, 2025 10:34 am

ഒഴിയണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഹർജി നൽകാൻ എബ്രഹാം

തിരുവനന്തപുരം: താൻ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ ഹർജി സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമായ കെ എം എബ്രഹാം ഒരുങ്ങുന്നു.

കിഫ്ബി സി ഇ ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്നും മുൻ ചീഫ് സെക്രട്ടറിയായ എബ്രഹാം വ്യക്തമാക്കി.

കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ അദ്ദേഹം നിലപാട് വിശദീകരിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെ കടുത്ത ആരോപണവും എബ്രഹാം ഉന്നയിച്ചു. ഹര്‍ ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തി. ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തി.പിഴ ചുമത്തുകയും ചെയ്തു.അതിൻ്റെ വൈരാഗ്യമാണ് ഇപ്പോൾ കാണിക്കുന്നത്.

മുൻ വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിനെതിരെയും എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന അദ്ദേഹം ഒരു പൊതുമേഖല സ്ഥാപനത്തിൻ്റെ മേധാവിയായിരിക്കുമ്പോൾ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്. താൻ കിഫ്ബി സിഇഒ സ്ഥാനം രാജിവെച്ചാൽ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹര്‍ജിക്കാരന് അനാവശ്യ വിശ്വാസ്യത നൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വത്തിന്‍റെ കാര്യത്തിൽ താൻ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചുയെന്ന് സംശയമുണ്ടെന്നും വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് എബ്രഹാം പറഞ്ഞു.കോടതി അനുമാനങ്ങള്‍ക്ക് പ്രധാന്യം നൽകി. ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ല. ഓരോ രൂപക്കും കണക്കുണ്ട്. കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി, അദ്ദേഹത്തെ സംരക്ഷിക്കാൻ
സംസ്ഥാന വിജിലൻസ് ശ്രമിച്ചു എന്നും നിരീക്ഷണം നടത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News