March 17, 2025 2:27 am

കലാകേരളത്തിന്റെ ശ്രീ

സതീഷ് കുമാർ വിശാഖപട്ടണം.

താനും ദിവസങ്ങൾക്കു മുമ്പാണ് മലയാളത്തിന്റെ പ്രിയകവി ശ്രീകുമാരൻ തമ്പിയെ കൊടുങ്ങല്ലൂരിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയത്. പി ഭാസ്കരന്റെ ജന്മനാടായ കൊടുങ്ങല്ലൂരിൽ അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നടത്തിവരുന്ന “ഭാസ്ക്കരസന്ധ്യ ” യുടെ ഉദ്ഘാടനത്തിനായി വന്നതായിരുന്നു ശ്രീകുമാരൻ തമ്പി .

അദ്ദേഹത്തിൻ്റെ ഉദ്ഘാടനപ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോഴാണ് കാവ്യസുരഭിലമായിരുന്ന നമ്മുടെ ചലച്ചിത്രഗാനശാഖയുടെ വസന്തകാലം വീണ്ടും ഓർമ്മയിലേക്ക് ഓടിയെത്തിയത് . കേരളത്തെ കുറിച്ച് , കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെക്കുറിച്ച് മലയാളത്തിൽ എത്രയോ കവികൾ എത്രയെത്ര ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് ….!

Sreekumaran Thampi, the mark of a master - The Hindu

എന്നാൽ “തിരുവോണം” എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻതമ്പി എഴുതിയ “തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…” എന്ന ഗാനത്തിൻ്റെ ആസ്വാദ്യത മറ്റേതെങ്കിലും ഒരു ഗാനത്തിന് ചൂണ്ടിക്കാണിക്കാനാകുമോ..?

https://youtu.be/v4XqeKI1M28?t=19

അതേപോലെ “ദൈവത്തിന്റെ സ്വന്തം നാട് ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെക്കുറിച്ചും എത്രയോ പാട്ടുകൾ നമ്മൾ കേട്ടിരിക്കുന്നു. “കേരളം കേരളം കേളികൊട്ടുയരുന്ന കേരളം കേളീകദംബം പൂക്കും കേരളം കേരകേളി സദനമാം എൻകേരളം…” എന്ന ശ്രീകുമാരൻ തമ്പി എഴുതിയ മനോഹര ഗാനത്തിന്റെ മാധുര്യം വേറെ ഏതൊരു ഗാനത്തിലാണ് നമുക്ക് അനുഭവവേദ്യമായിട്ടുളളത് ?

ഇതാണ് ശ്രീകുമാരൻതമ്പി എന്ന ഗാനരചയിതാവിനെ മറ്റുള്ള ഗാനരചയിതാക്കളിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്. കേരളീയ കലകളെക്കുറിച്ച്, ഉത്സവാഘോഷങ്ങളെ കുറിച്ച്, നമ്മുടെ കലാ-സാംസ്കാരിക പൈതൃകങ്ങളെക്കുറിച്ച് ശ്രീകുമാരൻ തമ്പിയെപ്പോലെ ഭാവാത്മകമായി എഴുതിയ ഗാനരചയിതാക്കൾ മലയാളത്തിൽ വളരെ വിരളം. പി ഭാസ്കരനും വയലാർ രാമവർമ്മയും ഗാനരചനാരംഗത്ത് ഇരട്ട ഗോപുരങ്ങൾ പോലെ തലയെടുപ്പോടെ വിരാജിച്ചിരുന്ന കാലത്താണ് എഞ്ചിനീയറിംങ്ങ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി എന്ന ചെറുപ്പക്കാരൻ തന്റെ അസുലഭ കാവ്യ സംസ്കൃതിയുമായി മലയാളത്തിൽ പാട്ടുകളെഴുതാൻ എത്തുന്നത്.

Swarnagopura - Divyadarshanam (1973) - P Jayachandran - Sreekumaran Thampi - M S Viswanathan (vkhm)

നീലായുടെ “കാട്ടുമല്ലിക ” എന്ന ചിത്രത്തിൽ “അവളുടെ കണ്ണുകൾ കരിങ്കദളി പൂക്കൾ അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലി പൂക്കൾ…” എന്നു തുടങ്ങുന്ന ഗാനത്തോടെ തുടങ്ങിയ ആ കാവ്യസപര്യയിലൂടെ രണ്ടായിരത്തിലധികം ഗാനങ്ങളാണ് മലയാള ഭാഷയുടെ മാദകഭംഗിയോടെ കൈരളിക്ക് സ്വന്തമായിത്തീർന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ശ്രീകുമാരൻ തമ്പി മലയാളത്തിന് സംഭാവന ചെയ്ത ചില ഗാനങ്ങൾ ഗാനസാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയിട്ടുണ്ട്. “ഡെയ്ഞ്ചർ ബിസ്കറ്റ്”എന്ന ചിത്രത്തിലെ “ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു” – എന്ന ഗാനം തന്നെ ഒന്ന് ഓർത്തെടുക്കുക. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെക്കുറിച്ച് ഇത്രയും വിശദമായ ഒരു ഗാനം മലയാളത്തിൽ വേറെ ആരും തന്നെ എഴുതിയിട്ടില്ല.

മാത്രമല്ല അന്ന് തെക്കൻ കേരളത്തിൽ ജീവിച്ചിരുന്ന കഥകളിയുടെ ഇതിഹാസ താരങ്ങളുടെ സംഭാവനകൾ മുഴുവൻ വിലയിരുത്തുന്ന രീതിയിലായിരുന്നു ആ ഉജ്ജ്വല ഗാനരചന. അതുപോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു ഗാനമാണ് ‘സപ്തസ്വരങ്ങൾ’ക്കു വേണ്ടി അദ്ദേഹം എഴുതിയ “സ്വാതിതിരുനാളിൻ കാമിനി സപ്തസ്വരസുധാവാഹിനി….” എന്ന ഗാനം.

 

 

കർണാടക സംഗീത രംഗത്തെ കുലപതിമാരായ ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, പുരന്ദരദാസൻ, സ്വാതിതിരുനാൾ തുടങ്ങിയ പൂർവ്വസൂരികളെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട് അദ്ദേഹം സംഗീതത്തിന്റെ മായികഭാവത്തെക്കുറിച്ച് ഈ ഗാനത്തിലൂടെ പ്രതിപാദിക്കുന്നു. മദംപൊട്ടി ചിരിക്കുന്ന മാനത്തിനും മനംപൊട്ടി കരയുന്ന ഭൂമിക്കുമിടയിൽ ഇരതേടുന്ന നിസ്സഹായനായ മനുഷ്യന്റെ ദുഃഖഭാരങ്ങളെ ഒരു ദാർശനിക ഭാവത്തോടെയാണ് “ചിത്രമേള” എന്ന ചിത്രത്തിൽ ഈ കവി അവതരിപ്പിച്ചത് .

കാലത്തെ അജ്ഞാത കാമുകനാക്കിയും ജീവിതത്തെ പ്രിയ കാമുകിയുമാക്കിയ തമ്പി സുഖദുഃഖങ്ങളെ ജീവിതത്തിന്റെ പെൻഡുലമായി കണ്ടുകൊണ്ട് എഴുതിയ തത്ത്വചിന്താപരമായ ഗാനങ്ങളുടെ അർത്ഥതലങ്ങൾ ശ്രോതാക്കളെ വളരെയധികം വിസ്മയിപ്പിച്ചിട്ടുണ്ട്. “ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍ ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍…” പരമമായ ഈ സത്യത്തെ കാവ്യോജ്ജ്വലമായി കവി നമ്മുടെ ചിന്തകളിലേക്ക് പകർന്നു നൽകുമ്പോൾ ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുന്നു.

Ammakkoru Thaaraattu [2015]

കേരളീയ കലകളെ നെഞ്ചിലേറ്റുക മാത്രമല്ല ഒരു ആഘോഷം പോലെ തന്റെ ഗാനങ്ങളിലൂടെ അവതരിപ്പിച്ച് കലാകേരളത്തെ വിസ്മയിപ്പിച്ച കവിയാണ് ശ്രീകുമാരൻ തമ്പി. മോഹിനിയാട്ടം, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, രാമനാട്ടം, കഥകളി, തിരുവാതിര, ഓട്ടൻ തുള്ളൽ എന്നിവയൊക്കെയാണല്ലോ കേരളത്തിന്റെ തനതു കലാരൂപങ്ങൾ. കേരളത്തിന്റെ അഭിമാനകരമായ ഈ കലാരൂപങ്ങളുടെ പ്രസക്തിയും മനോഹാരിതയും പ്രകടമാവുന്ന ഒരു ഗാനം 1970-ൽ പുറത്തിറങ്ങിയ “ലോട്ടറി ടിക്കറ്റ്” – എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്.

ദക്ഷിണാമൂർത്തി സ്വാമി ഈണം പകർന്ന് യേശുദാസും പി ലീലയും പാടിയ ഈ ഗാനത്തിൽ കേരളീയ കലകളെ എത്ര ചേതോഹരമായാണ് ശ്രീകുമാരൻ തമ്പി വിളക്കി ചേർത്തിരിക്കുന്നതെന്ന് നോക്കുക. “കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ കലയുടെ നാടേ, മലനാടേ… കല്പനതൻ കളി വഞ്ചിപ്പാട്ടുകൾ കല്ലോലിനികളായ് ഒഴുകും നാടേ… മോഹമുണർത്തും മോഹിനിയാട്ടം മോടിയിലാടും ദേവദാസികൾ അമ്പലനടയിൽ തംബുരു മീട്ടി അവിടെ വളർന്നു കൂടിയാട്ടവും കൂത്തും കൈരളി ഉണർന്നു കൈരളി ഉണർന്നു കൈരളി ഉണർന്നു (കാവ്യനർത്തകി) കൃഷ്ണനാട്ടവും രാമനാട്ടവും കഥകളിയായി വളർന്നു പടർന്നു കേരളവർമ്മയും തമ്പിയും പാടിയ കേരള ഗാഥകൾ കടലു കടന്നു പറന്നു .

ലോകം കവർന്നു ലോകം കവർന്നു ലോകം കവർന്നു… കവർന്നു… (കാവ്യനർത്തകി) തിരുവാതിരയുടെ തിരമാലകളിൽ മലയാളത്തിൽ മണിചിരി പൊങ്ങി പരിഹാസത്തിൽ മധുരത്തിൽ കഥപാടി തുള്ളി കുഞ്ചൻനമ്പ്യാർ പ്രിയതരമായി കിളിമൊഴിയിൽ പ്രിയതരമായി കിളിമൊഴിയിൽ (കാവ്യനർത്തകി)….. ” അര നൂറ്റാണ്ടിനു മുൻപ് എഴുതുകയും എല്ലാ കേരളീയ കലകളേയും അവതരിപ്പിക്കപ്പെടുന്നതുമായ ഈ ഗാനം കലാകേരളത്തിന്റെ ഒരു നേർക്കാഴ്ചയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇനി ഉത്സവാഘോഷങ്ങളെ പറ്റി പറയുകയാണെങ്കിൽ വൈക്കത്തഷ്ടമിയെക്കുറിച്ച്, ചെട്ടികുളങ്ങര ഭരണിയെക്കുറിച്ച്, ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളത്തെക്കുറിച്ച്, ക്ഷേത്രനടകളിൽ ആടി തിമിർക്കുന്ന തൈപ്പൂയക്കാവടിയാട്ടത്തെക്കുറിച്ച്, ആറാട്ടിന് എഴുന്നുള്ളി വരുന്ന ആനകളെക്കുറിച്ച്, പൂവിളികൾ ഉയരുന്ന പൊന്നോണ പുലരികളെക്കുറിച്ച്, ഹൃദയ സംഗമത്തിന്റെ ശീവേലികൾ തൊഴുന്ന വടക്കുംനാഥന്റെ പ്രദക്ഷിണ വഴികളെകുറിച്ചുമെല്ലാം ശ്രീകുമാരൻ തമ്പി തീർത്ത കല്പനകൾ സംഗീതാസ്വാദകരുടെ ഹൃദയസരസ്സുകളിൽ സൃഷ്ടിച്ച അനുഭൂതികൾ അവർണ്ണനീയം എന്നേ പറയാൻ പറ്റു!

ഇങ്ങനെ എഴുതുവാൻ തുടങ്ങിയാൽ ശ്രീകുമാരൻതമ്പിയുടെ ഗാനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. 75 ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും 28 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 24 ഗാനങ്ങൾക്ക് സംഗീതം പകരുകയും 25 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത ശ്രീകുമാരൻ തമ്പി സിനിമാരംഗത്ത് ഒരു സകലകലാവല്ലഭനാണ്.

മലയാള ചലച്ചിത്രവേദിയിൽ സമഗ്രസംഭാവനയ്‌ക്കുള്ള ജെ സി ഡാനിയൽ പുരസ്ക്കാരം നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എങ്കിലും ഒരു കാര്യം എടുത്തു പറയതിരിരിക്കാൻ വയ്യ. ‘ദാദാസാഹിബ് ഫാൽക്കേ’ പോലെയുള്ള ഉന്നത ബഹുമതിക്ക് അർഹതപ്പെട്ട , ഇന്ന് മലയാളത്തിൽ ജീവിച്ചിരിക്കുന്ന ചുരുക്കം ചില കലാപ്രതിഭകളിൽ ഒരാളാണ് ശ്രീകുമാരൻ തമ്പി.

1940- മാർച്ച് 16 – ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനി തങ്കച്ചിയുടേയും മകനായി ജനിച്ച ശ്രീകുമാരൻതമ്പി ആയിരം പൂർണ്ണചന്ദ്രന്മാരേയും കണ്ട് എൺപത്തിയഞ്ചാം വയസ്സിൽ എത്തി നിൽക്കുകയാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതിനോടൊപ്പം മലയാളചലച്ചിത്ര വേദിയെ ഇനിയും തന്റെ കലാനൈപുണ്യം കൊണ്ട് ധന്യമാക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

 

Evergreen Malayalam Super Hit Movie Songs | Best of Sreekumaran Thampi | Old is Gold | Video Jukebox - YouTube

—————————————————————————

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News