ന്യൂഡൽഹി: പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജററ് പ്രസംഗത്തിൽ അറിയിച്ചു.
പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. 25 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. നികുതി ഇളവ് മൂലം ഒരു ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയും 2,600 കോടി രൂപ പരോക്ഷ നികുതിയും ഒഴിവാക്കപ്പെടും.
2005ൽ ആദായനികുതി ഇളവ് പരിധി ഒരു ലക്ഷം രൂപയായിരുന്നു. 2012ൽ ഇത് രണ്ട് ലക്ഷം രൂപയായി ഉയർത്തി. 2014ൽ ഇളവ് പരിധി 2.5 ലക്ഷം രൂപയായും 2019ൽ 5 ലക്ഷം രൂപയായും 2023ൽ 7 ലക്ഷം രൂപയായും 2025ൽ 12 ലക്ഷം രൂപയായും ഉയർത്തി.
സാമ്പത്തിക മാന്ദ്യത്തിന്റെയും മധ്യവർഗത്തിന് നികുതി ഇളവുകൾ നൽകണമെന്ന ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സീതാരാമൻ ചരിത്രം സൃഷ്ടിച്ചത്.
ഇതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി വ്യത്യസ്ത കാലയളവുകളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോർഡിലേക്ക് സീതാരാമൻ അടുത്തു. 1959 മുതൽ 1964 വരെ ധനമന്ത്രിയായിരുന്ന കാലത്ത് മൊറാർജി ദേശായി ആകെ 6 ബജറ്റുകളും 1967 നും 1969 നും ഇടയിൽ 4 ബജറ്റുകളും അവതരിപ്പിച്ചു.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് നിർമല സീതാരാമനും സഹമന്ത്രി പങ്കജ് ചൗധരിയും ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു..