February 5, 2025 6:20 pm

സന്യാസിമാരെ ശ്രീ നാരായണ സ്വാമി രക്ഷിക്കട്ടെ… !

കൊച്ചി:“വത്തിക്കാനിൽ നിന്ന് ശിവഗിരിയിൽ സ്ഥാപിക്കാൻ പോകുന്ന ക്രിസ്ത്യൻ ഹിന്ദു മുസ്ലീം പ്രാർത്ഥനാ കേന്ദ്രത്തെപ്പറ്റി സ്വാമി ശുഭാംഗാനന്ദ പറയുമ്പോൾ ‘ഓരോരുത്തർക്കും പ്രാർത്ഥിക്കാനുള്ളതെന്ത്’ എന്നു കൂടി സ്വാമി ഓർക്കേണ്ടതുണ്ടായിരുന്നു. കാരണം ലോകം ചില പ്രാർത്ഥനകൾക്കു മാത്രമല്ല അവയ്ക്കു പിന്നാലെ ഉണ്ടായ നിലവിളികൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്”.വർക്കല ശിവഗിരിയിൽ സർവ്വമത പ്രാർത്ഥനകൾക്കായി മന്ദിരം പണിയാനുള്ള നീക്കത്തെ പരിഹസിച്ച് സാമൂഹിക നിരീക്ഷകനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.

“രണ്ടു തെറ്റുകളാണ് ശുഭാംഗാനന്ദമാർ ചെയ്തത്. അതിലൊന്ന് പോപ്പിന് ഇങ്ങോട്ടു വന്നു വണങ്ങാനുള്ള മഹത്വം ശ്രീനാരായണനുണ്ട് എന്നു മനസ്സിലാക്കിയില്ല എന്നതാണ്. ഒരു മതം ഒരു ദൈവം എന്ന ഗുരുദേവ ദർശനത്തെയും വേണ്ട വിധം അറിഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തേത്. ‘സർവ്വമതങ്ങളെ’ മൂന്നായി ചുരുക്കുന്ന സ്വാമിമാരുടെ കണക്കും പിഴച്ചതാണ്..ആര്യാലാൽ തുടരുന്നു.

 പൂർണരൂപം താഴെ ചേർക്കുന്നു:

 

#ശ്രീനാരായണൻ്റെ_പള്ളി

“സന്തതം മിഹിരനാത്മശോഭയും സ്വന്തമാംമധു കൊതിച്ച വണ്ടിനും ചന്തമാർന്നരുളി നിൽക്കുമോമലേ ഹന്ത ധ്യമിഹ നിൻ്റെ ജീവിതം.” കവിതയിൽ നായികയെ നോക്കി ഇങ്ങനെ എഴുതുമ്പോൾ ആശാൻ്റെ ഹൃദയത്തിൽ പ്രിയപ്പെട്ട ശ്രീ നാരായണഗുരുവിൻ്റെ രൂപവും തെളിഞ്ഞു വന്നിരിക്കണം.

അത്തരമൊരു ധന്യജീവിതമായിരുന്നു ഗുരുദേവൻ്റേത്. പരമാത്മ സൂര്യനോട് തൻ്റെ ജീവാത്മ ശോഭ ചേർത്തു വച്ച് ഗുരു മഹാ അദ്വൈതിയായി. അതേസമയം അവനവൻ്റെ ആത്മസുഖാന്വേഷണങ്ങളിൽ അപര സുഖമുറപ്പാക്കേണമെന്ന് ലൗകികതയുടെ മധുനുകരുന്ന ഇഹലോക ദ്വൈതികളെ ഉപദേശിച്ചു. ഒരേ സമയം വേരിൻ്റെ ബന്ധനവും ചിറകിൻ്റെ സ്വാതന്ത്ര്യവുമാർന്ന ഒരത്ഭുതമായിരുന്നു ശ്രീനാരായണൻ.

അദ്വൈതി ആയതിനാലാണ് ഗുരു പലതായതിനെ ഒന്നായി കണ്ടത്. ഗുരുവിൻ്റെ “ഒരു” അദ്വൈതമായിരുന്നു! “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്നല്ലാതെ അദ്വൈതിയായ ഒരാൾക്ക് മറ്റെന്താണ് പറയാൻ കഴിയുക?! ജാതി ഭേദവും മതദ്വേഷവുമില്ലാതെ മനുഷ്യർ സോദരത്വേന കഴിയാൻ ഗുരു സ്ഥാപിച്ച മാതൃകാ സ്ഥാനങ്ങൾ ‘അദ്വൈതാശ്രമങ്ങൾ’ ആകുന്നതങ്ങനെയാണ്. സർവ്വമത പ്രാർത്ഥനകളല്ല മതാതീത അദ്വൈതാനുഭവമാണ് ശിവഗിരിയുടെ ബോധ മണ്ഡലം.

Sivagiri

ശാരദാ ക്ഷേത്രത്തിനരികിൽ ഒരു പള്ളിയും മോസ്കും കൂടി പണിയുന്നു എന്നതാണ് ലളിത മലയാളം.”ആകാശത് പതിതം തോയം യഥാ ഗച്ഛതി സാഗരം സർവ്വ ദേവ നമസ്കാരം കേശവം പ്രതിഗച്ഛതി”എന്നു ചിന്തിക്കുന്ന സനാതനികൾക്ക് അതിലൊരാക്ഷേപമുണ്ടാവില്ല.

സർവ്വമതസ്ഥർക്കും മതരഹിതർക്കും പ്രാർത്ഥിക്കാനും ധ്യാനിക്കാനുമുള്ളതൊക്കെ മുന്നേ ശിവഗിരിയിൽ ശ്രീനാരയണൻ സ്വയം അവശേഷിപ്പിട്ടുണ്ട്. മരാമത്ത് പണികളല്ലാതെ അതിനു മേലൊന്നും അവിടെ ഇനിയാർക്കും ആത്മീയമായി ചെയ്യുവാനില്ല താനും. വലിയവായിൽ പറയുന്നതു കൊണ്ടോ വത്തിക്കാനിൽ നിന്നു പറയുന്നതു കൊണ്ടോ കാര്യങ്ങൾ അത്ര വലുതാകണമെന്നില്ല.

വത്തിക്കാനിൽ നിന്ന് ശിവഗിരിയിൽ സ്ഥാപിക്കാൻ പോകുന്ന ക്രിസ്ത്യൻ ഹിന്ദു മുസ്ലീം പ്രാർത്ഥനാ കേന്ദ്രത്തെപ്പറ്റി സ്വാമി ശുഭാംഗാനന്ദ പറയുമ്പോൾ ‘ഓരോരുത്തർക്കും പ്രാർത്ഥിക്കാനുള്ളതെന്ത്’ എന്നു കൂടി സ്വാമി ഓർക്കേണ്ടതുണ്ടായിരുന്നു. കാരണം ലോകം ചില പ്രാർത്ഥനകൾക്കു മാത്രമല്ല അവയ്ക്കു പിന്നാലെ ഉണ്ടായ നിലവിളികൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

“വിഗ്രഹങ്ങളെ ഉണ്ടാക്കരുത്. ബിംബമോ സ്തംഭമോ നാട്ടരുത്. രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്ത് നാട്ടുകയും അരുത്. ഞാൻ നിങ്ങളുടെ യഹോവ ആകുന്നു.” ഗുരുദേവൻ പ്രതിഷ്ഠിച്ച ബ്രഹ്മമിദ്യാ വിദ്യാസ്വരൂപിണിയായ നാലു തൃക്കൈകളുള്ള ശാരദാംബയുടെ വിഗ്രഹത്തിന് അടുത്തു നിന്നു പ്രാർത്ഥിക്കാൻ ‘വത്തിക്കാൻ്റെ വിശുദ്ധ പുസ്തക’ത്തിലെ ഈ പ്രാർത്ഥനയെങ്കിലും മായിക്കാം എന്ന് മാർപ്പാപ്പ സ്വാമിയോടു പറഞ്ഞു കാണുമോ?

എഴുതിയത് എഴുതിയത് തന്നെ എന്ന് സ്വാമിക്കറിയില്ല എങ്കിലും പോപ്പിനറിയാം. “അല്ലാഹുവല്ലാതെ ഒരു ദൈവമില്ല”എന്ന പ്രാർത്ഥന ശിവഗിരിയിൽ സർവ്വമത പ്രാർത്ഥനയായി മതപരിവർത്തനം ചെയ്യപ്പെടുമോ? മോശെ ഉടച്ചെറിഞ്ഞ ‘വിഗ്രഹാരാധകരുടെ കാളക്കുട്ടി’യെക്കാൾ ‘ബാമിയാനിലെ ബുദ്ധപ്രതിമ’കളെക്കാൾ വിശുദ്ധി ശിവഗിരിയിലെ വിഗ്രഹങ്ങൾക്ക് കിട്ടുമോ? ‘ആ ദിവസം’ബംഗ്ലാദേശിലെ ഇസ്കോണിനേക്കാൾ മഹത്വം ശിവഗിരിക്കുണ്ടാകുമോ?

“സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം” എന്നാണ് ഗുരു ശിവഗിരിയെ വിശേഷിപ്പിച്ചത്. പ്രാർത്ഥിക്കാൻ ക്ഷണിക്കപ്പെടുന്ന മതങ്ങളുടെ സാഹോദര്യമാകട്ടെ ഗുരുദേവൻ്റെ സാഹോദര്യമല്ല. ശുഭാംഗാനന്ദയ്ക്ക് അതറിയാമെങ്കിലും ഇല്ലെങ്കിലും മഹാനായ അബദ്കർ പണ്ടേ അതു പറഞ്ഞിട്ടുണ്ട്.

രണ്ടു തെറ്റുകളാണ് ശുഭാംഗാനന്ദമാർ ചെയ്തത്. അതിലൊന്ന് പോപ്പിന് ഇങ്ങോട്ടു വന്നു വണങ്ങാനുള്ള മഹത്വം ശ്രീനാരായണനുണ്ട് എന്നു മനസ്സിലാക്കിയില്ല എന്നതാണ്. ഒരു മതം ഒരു ദൈവം എന്ന ഗുരുദേവ ദർശനത്തെയും വേണ്ട വിധം അറിഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തേത്. ‘സർവ്വമതങ്ങളെ’ മൂന്നായി ചുരുക്കുന്ന സ്വാമിമാരുടെ കണക്കും പിഴച്ചതാണ്.പണ്ട് മറ്റൊരദ്വൈതി പറഞ്ഞതാണ് ശരി :”മുടിയൊക്കെ മുണ്ഡനം ചെയ്തിരിക്കുന്നു കാവി ഉടുത്തിരിക്കുന്നു…. പാവം മുടി എന്തു പിഴച്ചു?!”

ജടിലീ മുണ്ഡീ ലുഞ്ചിതകേശഃ
കാഷായാംബരബഹുകൃതവേഷഃ.

സന്യാസിമാരെ ശ്രീ നാരായണ സ്വാമി രക്ഷിക്കട്ടെ!

4 Responses

  1. ഗുരുദേവൻ്റെ മഹത്വം ലോകം അറിയാതെ പോയി. ശ്രീനാരായണ ദർശനം സന്യാസിമാരും ഉൾക്കൊണ്ടില്ല.
    മഹാകഷ്ടം

  2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരുവചനം ശിവഗിരിയിലെ സന്യാസിമാർ മറന്നുവോ? ഏതു മതസ്ഥർക്കും ശിവഗിരിയിൽ വന്നു പ്രാർത്ഥിക്കാമെന്നിരിക്കേ, അതിനു പുറമേ വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തുന്ന മറ്റു രണ്ടു മത ദേവാലയങ്ങൾ സ്ഥാപിച്ച് സർവ്വ മത പ്രാർത്ഥന നടത്തേണ്ട ആവശ്യമില്ല.

  3. ശിവഗിരിയിൽ ഒരു ജാതിയിലും ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കുന്നവരുടെ പ്രാർത്ഥന നടത്താൻ പ്രത്യേക മതദേവാലയങ്ങൾ ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News