ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന അസമിൽ പൊതുസ്ഥലങ്ങളിൽ സമ്പൂർണ ബീഫ് നിരോധം നിലവിൽ വന്നു. മാട്ടിറച്ചി കറികൾ വിളമ്പുന്നതും കഴിക്കുന്നതും ഇനി കുററകരമായിരിക്കും.
മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് എന്ന് പറയുന്നത്.പശു, കാള,എരുമ,പോത്ത് എന്നിവയാണ് മാടുകൾ.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്.നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളിലും നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇക്കാര്യം മാധ്യമസമ്മേളനത്തിൽ അറിയിച്ചത്.ഡൽഹിയിലുള്ള അദ്ദേഹം ഓൺലൈൻ ആയിട്ടാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുന്നുമുണ്ട്. ബീഫ് നിരോധിക്കാനുള്ള തീരുമാനത്തെ അസം കോണ്‍ഗ്രസ് ഒന്നുകില്‍ പിന്തുണയ്ക്കണമെന്നും അല്ലെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്.
സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.