ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക് ?

മുംബൈ: വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം 86ാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരു നയിക്കും എന്ന ചോദ്യം ഉയരുന്നു.

രത്തന്‍ അവിവാഹിതനാണ്. അതുകൊണ്ട് തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം. ഈ സംശയം പ്രസക്തമാകുമ്ബോള്‍ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടേതാണ് ആ പേരുകള്‍.

രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളാണ് ലിയ, മായ, നെവില്‍ എന്നിവര്‍. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള പ്രാഥമിക സ്ഥാപനമായ സര്‍ ദോറാബ്ജി ടാറ്റാ ട്രസ്റ്റിന്റെയും, സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റിന്റെയും ട്രസ്റ്റിമാരായി ഈ മൂന്നുപേരെയും നിയമിക്കാനായി രത്തന്‍ ടാറ്റ അംഗീകാരം നല്‍കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ മൂവരും നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗങ്ങളാണ്.

രത്തന്‍ ടാറ്റയുടെ മരണത്തോടെ ഇവര്‍ മൂന്നുപേരും ടാറ്റ ഓപ്പറേറ്റിങ് കമ്ബനികളുടെ ബോര്‍ഡ് സ്ഥാപനങ്ങളിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇവര്‍ മൂന്നുപേരും വിവിധ ടാറ്റാ ഓപ്പറേറ്റിങ് കമ്ബനികളില്‍ മാനേജര്‍ പദവികള്‍ വഹിക്കുന്നുണ്ട്.

സ്‌പെയിനിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്നാണ് ലിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടാറ്റയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്ബനി, താജ് ഹോട്ടല്‍സ് എന്നിവയില്‍ പ്രധാന പങ്ക് കൂടിയുണ്ട് ലിയയ്ക്ക്. ലിയ ഇപ്പോള്‍ ഹോസ്പിറ്റാലിറ്റിയില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.

ബയേസ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് മായ ടാറ്റ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്, ടാറ്റ ഡിജിറ്റല്‍ സംരംഭങ്ങളിലാണ് മായ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ ടാറ്റ ന്യൂ ആപ്പിന് പിന്നിലും വലിയ പങ്ക് അവർക്കുണ്ട്.

ട്രെന്റ് ലിമിറ്റഡിന് കീഴിലുള്ള സ്റ്റാര്‍ ബസാറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് നെവില്‍. ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതാവ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മാനസി കിര്‍ലോസ്‌കര്‍ ആണ് നെവിലിന്റെ ഭാര്യ.