സ്വർണ്ണക്കള്ളക്കടത്ത് കണക്ക് പറഞ്ഞ് ജലീൽ കുടുങ്ങി..

കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി നടത്തുന്ന സ്വർണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണെന്ന ഇടതുമുന്നണി എം എൽ എയും മുൻ മന്ത്രിയുമായ കെ.ടി ജലീലിൽ ഫേസ്ബുക്കിൽ അഭിപ്രായം എഴുതിയത് വിവാദമാവുന്നു.

സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും ജലീല്‍ ,ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

”കരിപ്പൂരില്‍ നിന്ന് സ്വർണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?” എന്നായിരുന്നു ജലീല്‍ ഫേസ്ബുക്കിലെഴുതിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയില്‍ ആർ എസ് എസ് വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ചോദിച്ചു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ന്തസംബന്ധമാണ് എല്‍ഡിഎഫ് എംഎല്‍എയായ കെ.ടി.ജലീല്‍ ഈ പറയുന്നത്!

സ്വർണ്ണക്കടത്ത് എന്ന ക്രിമിനല്‍ പ്രവൃത്തിയെ മുസ്ലീങ്ങളുമായി മാത്രം ചേർത്തുവയ്ക്കുന്ന ജലീലിന്റെ ഈ വാദം ആരെ സഹായിക്കാനാണ്? പിണറായിയെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയില്‍ സംഘ് പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ?

സ്വർണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളില്‍ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ, സിപിഎം, കോണ്‍ഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷൻ, വ്യത്യാസമില്ലാതെ പലരുടേയും പേരുകള്‍ പത്രങ്ങളില്‍ നമ്മള്‍ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പോലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തില്‍ ഒരുകൂട്ടർ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നത്? സ്വർണ്ണക്കടത്തിന്റെ ഗുണഭോക്താക്കളായി കരുതപ്പെടുന്ന വിവിധ ജ്വല്ലറി ഗ്രൂപ്പുകളുടെ കൂട്ടത്തിലും എല്ലാ മതവിഭാഗക്കാരുമുണ്ട്.

അല്ലെങ്കിലും ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ഉയരേണ്ടത് മതവിധികളാണോ? മുസ്ലീങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികള്‍ക്കാണ് പ്രാധാന്യം നല്‍കുക എന്ന നറേറ്റീവും ഇങ്ങനെയൊരു സാഹചര്യത്തില്‍ സംഘ് പരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെയാണ് ജലീലിപ്പോള്‍ ശക്തിപ്പെടുത്തുന്നത്.

മിസ്റ്റർ ജലീല്‍, സ്വർണ്ണക്കടത്ത് എന്ന നിയമവിരുദ്ധ ഇടപാട് തടയേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയ പാർട്ടി നേതാവോ അല്ല, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ആണ്. ക്രൈം തടയേണ്ടത് സാരോപദേശം കൊണ്ടല്ല, ശക്തമായ ലോ എൻഫോഴ്സ്മെന്റ്‌ വഴിയാണ്. അതില്‍ ദയനീയമായി പരാജയപ്പെടുകയാണ് താങ്കള്‍ പിതൃതുല്യനായി കാണുന്ന പിണറായി വിജയന്റെ പോലീസ്. റോഡില്‍ വച്ച്‌ ചില പ്രതികളെ വളഞ്ഞിട്ട് പിടിച്ച്‌ അവരുടെ കയ്യിലെ സ്വർണ്ണം അടിച്ചുമാറ്റുന്നതല്ലാതെ ഈ സ്വർണ്ണം ആരാണ് അയച്ചത്, ആർക്ക് വേണ്ടിയാണ് അയച്ചത് എന്ന് ഒരൊറ്റ കേസില്‍ പോലും തെളിയിക്കാൻ കേരള പോലീസിന് കഴിയാത്തത് കൊണ്ടാണ് ഈ കള്ളക്കടത്ത് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

അതുകൊണ്ട്‌ കള്ളക്കടത്തുകാർക്ക്‌ കീഴടങ്ങാത്ത ഒരു പോലീസ്‌ സംവിധാനമുണ്ടാക്കാൻ വേണ്ടി ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ശബ്ദമുയർത്തൂ. മതവിധിക്ക്‌ വേണ്ടി കാത്തുനില്‍ക്കാതെ നിങ്ങളെയൊക്കെ നിങ്ങളാക്കിയ ജനവിധിയോട്‌ അല്‍പ്പമെങ്കിലും ഉത്തരവാദിത്തം കാണിക്കൂ.