പൂരം കലക്കിയത് ആർ എസ് എസ് എന്ന് ഗോവിന്ദൻ…

തിരുവനന്തപുരം : ആർ എസ് എസ് ആണ് തൃശ്ശൂർ പൂരം കലക്കാൻ ശ്രമിച്ചതെന്നും, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.

ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ട്. എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും.

തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകൾ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ കൃസ്ത്യൻ വോട്ടാണ് നഷ്ടമായത്. അത് അവർ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.

ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. ആർ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. സംസ്ഥാന സർക്കാരിന് പിആർ ഏജൻസി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സർക്കാരിന് പി ആർ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങൾ നടത്തുന്നുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.