ഞാൻ മാറണോ എന്ന് പാർടി തീരുമാനിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്ന സിപിഎം തീരുമാനത്തിൽ തൻ്റെ കാര്യത്തിൽ മാററം വേണോ എന്ന് പാർടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽനിന്ന് താൻ മാറണോയെന്ന് തനിക്ക് തീരുമാനിക്കാൻ ആവില്ല.വ്യക്തിക്ക് അവിടെ പ്രസക്തിയില്ല. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടിയുടെ 23–ാം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളിൽ പ്രായമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യുവാക്കൾക്കായി മാറണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനമൊഴിയുമോ?’’–എന്നായിരുന്നു ചോദ്യം.

‘കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോകുന്നത്. പ്രായപരിധി മാനദണ്ഡം പാർട്ടി തുടരും. എന്റെ കാര്യമെടുത്താൽ, പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാൻ എപ്പോഴും പാർട്ടിക്കായും, വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിച്ചിട്ടുള്ളത് ‘ – പിണറായി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാലാണ് സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. 5 വർഷത്തിനിടെ 150 കിലോ കള്ളക്കടത്ത് സ്വർണം പിടികൂടി. ഇതിൻ്റെ പ്രത്യാഘാതമാണ് ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.